
മുംബൈ: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള നസറ ടെക്നോളജീസ് ഉൾപ്പെടെ 15 ഓളം കമ്പനികൾ സ്മാഷ് എന്റർടൈൻമെന്റിനെ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ സ്ഥാപനമാണ് സ്മാഷ് എന്റർടൈൻമെന്റ്, ഇത് നിലവിൽ പാപ്പരത്വ നടപടികൾക്ക് കീഴിലാണ്.
നസറ ടെക് (റെയർ എന്റർപ്രൈസ്), അഡ്‌ലാബ്‌സ് എന്റർടൈൻമെന്റ് (മൽപാനി ഗ്രൂപ്പ്), മണിക്‌ചന്ദ് ഗ്രൂപ്പ്, എഫ്‌സെഡ്‌ഇ, ടെക് കണക്റ്റ് സർവീസസ്, കാപ്രി ഗ്ലോബൽ, ജിൻഡാൽ എന്റർപ്രൈസസ്, ഐലാബ്‌സ് ഇന്ത്യ സ്‌പെഷ്യൽ സിറ്റുവേഷൻ ഫണ്ട് തുടങ്ങിയവയാണ് കമ്പനിയെ ഏറ്റെടുക്കാൻ താൽപ്പര്യ പ്രകടനങ്ങൾ (ഇഒഐകൾ) സമർപ്പിച്ച പ്രമുഖ കക്ഷികളെന്ന് മാധ്യമ റിപ്പോർട്ട് കാണിക്കുന്നു.
റെസല്യൂഷൻ പ്രൊഫഷണലായ ബ്രുഗേഷ് അമിൻ (BDO ഇന്ത്യ) ലേലത്തിനുള്ള സമയപരിധിയായി 2022 സെപ്റ്റംബർ 8 നിശ്ചയിച്ചു. യെസ് ബാങ്ക്, സിഡ്ബി, എഡൽവീസ് അസറ്റ് റീകൺസ്ട്രക്ഷൻ, മബെല്ല ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് എന്നിവയ്‌ക്ക് കമ്പനി കുടിശ്ശികയായി നൽകാനുള്ളത് 426.26 കോടി രൂപയാണ്. നിലവിൽ സ്മാഷിന്റെ വരുമാനം മെച്ചപ്പെട്ടതിനാൽ വായ്പ ദാതാക്കൾക്ക് തങ്ങളുടെ പണം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പാൻഡെമിക് നിയന്ത്രണങ്ങൾ കാരണം 18 മാസമായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. 2012-ലാണ് സ്മാഷ് പ്രവർത്തനം ആരംഭിച്ചത്. 10 നഗരങ്ങളിലായി കമ്പനിക്ക് ഇപ്പോൾ 12 കേന്ദ്രങ്ങളാണുള്ളത്, കൂടാതെ മൂന്ന് കേന്ദ്രങ്ങൾ വികസനത്തിന്റെ ഘട്ടത്തിലാണ്.