
ന്യൂഡൽഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 16 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 15166 കോടി യൂണിറ്റായാണ് ഉയര്‍ന്നത്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം ഇതേമാസം ഇത് 13039 കോടി യൂണിറ്റായിരുന്നു. 2021 ഓഗസ്റ്റില്‍ 12788 കോടി യൂണിറ്റായിരുന്നു വൈദ്യുതിയുടെ ഉപഭോഗം.
ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയും ഓഗസ്റ്റില്‍തന്നെ രേഖപ്പെടുത്തി. 236.59 ഗിഗാ വാട്ട്. ഇത് കഴിഞ്ഞ വര്‍ഷം 195.22 ഗിഗാ വാട്ട് മാത്രമായിരുന്നു. വേനല്‍ക്കാലത്ത് രാജ്യത്തിന്റെ വൈദ്യുതി ആവശ്യം 229 ജിഗാവാട്ട് ആകുമെന്ന് വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ പ്രതീക്ഷിച്ച നിലയില്‍ മഴ എത്താതിരുന്നത് തിരിച്ചടിയായി. എന്നാല്‍ പീക്ക് സപ്ലൈ, ജൂണില്‍ 223.29 ഗിഗാ വാട്ടായി. ജൂലൈയില്‍ 208.95 ഗിഗാ വാട്ടായി താഴ്ന്നു.
ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ രാജ്യത്ത് വ്യാപകമായ മഴ പെയ്തതത് വൈദ്യുതി ഉപയോഗത്തെ അത് ബാധിച്ചു. മാറിയ കാലാവസ്ഥയും ഉത്സവ സീസണിന് മുന്നോടിയായി വ്യാവസായികാവശ്യം വര്‍ധിച്ചതും ഓഗസ്റ്റില്‍ വൈദ്യുതി ഉപയോഗം വര്‍ധിപ്പിച്ചു.
പീക്ക് പവര്‍ സപ്ലൈ ഓഗസ്റ്റില്‍ 236.59 ഗിഗാവാട്ടിലെത്തി. സെപ്റ്റംബര്‍ ഒന്നിന് 239.97 ഗിഗാവാട്ട് എന്ന റെക്കോര്‍ഡിലെത്തി. വാരാന്ത്യത്തില്‍ പല സ്ഥാപനങ്ങളും അടഞ്ഞു കിടന്നതിനാല്‍ ഉപഭോഗം ശനിയാഴ്ച 238.62 ജിഗാവാട്ടും ഞായറാഴ്ച 223.12 ജിഗാവാട്ടും ആയി കുറഞ്ഞു.
വരും മാസങ്ങളില്‍ വൈദ്യുതി ഉപഭോഗവും ആവശ്യവും സ്ഥിരത കൈവരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.