ന്യൂഡല്‍ഹി: നാവികസേനയുടെ ശേഷി കൂട്ടാൻ ഫ്രാൻസില്‍നിന്ന് 26 റഫാല്‍ മറൈൻ ജെറ്റുകളുടെയും മൂന്ന് സ്കോർപീൻ അന്തർവാഹിനികളുടെയും കൈമാറ്റം അടുത്തമാസം പൂർത്തിയാക്കുമെന്ന് നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി.
നാവികസേനാദിനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തില്‍ വിന്യസിക്കാൻ റഫാല്‍ ജെറ്റുകള്‍ വാങ്ങാൻ കഴിഞ്ഞവർഷം ജൂലായില്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതായും സേനാമേധാവി പറഞ്ഞു.
2016ല്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഉടമ്ബടിയുണ്ടാക്കിയിരുന്നു. ഇതേ മാനദണ്ഡപ്രകാരമാകും പുതിയ കരാർ.
മൂന്ന് സ്കോർപീൻ അന്തർവാഹിനികള്‍ക്കുപുറമെ രണ്ട് ആണവോർജ അന്തർവാഹിനികള്‍ നിർമിക്കാൻ നേരത്തേ സർക്കാർ അനുമതി നല്‍കിയിരുന്നു.
തദ്ദേശീയ പ്രതിേരാധ നിർമാണരംഗത്തുള്ള രാജ്യത്തിന്റെ സ്വയം പര്യാപ്തതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആറ് ആണവോർജ അന്തർവാഹിനികള്‍ നിർമിക്കുന്നതിനാണ് ലക്ഷ്യം.
62 കപ്പലുകളും ഒരു അന്തർവാഹിനിയും നിർമാണഘട്ടത്തിലാണ്.
നാവികശക്തി വർധിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അയല്‍ രാജ്യങ്ങളില്‍നിന്നുള്ള ഏത് ഭീഷണിയും നേരിടാൻ നാവികസേന സജ്ജമാണെന്ന് ത്രിപാഠി വ്യക്തമാക്കി.
ഒഡിഷയിലെ പുരി ബ്ലൂ ബീച്ചില്‍ ബുധനാഴ്ച നാവികസേനാദിനം ആഘോഷിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും.
സൈനികാഭ്യാസവുമുണ്ടാകും. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ നാവിക ആക്രമണമായ ഓപ്പറേഷൻ ട്രൈഡന്റിന്റെ വാർഷികമായാണ് ഡിസംബർ നാലിന് നാവിക ദിനം ആചരിക്കുന്നത്.