
ന്യൂഡൽഹി: ഗോവ, സിക്കിം, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനിടയിലും പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28% നികുതി ഏർപ്പെടുത്തണമെന്ന ശുപാർശയുമായി ജിഎസ്ടി കൗൺസിൽ മുന്നോട്ട്.
ജൂലൈ 11ന് ചേർന്ന 50–ാമത് ജിഎസ്ടി കൗൺസിലിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നെങ്കിലും പല കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. തുടർന്നാണ് ഇന്നലെ പ്രത്യേക യോഗം ഓൺലൈനായി ചേർന്നത്.
സിജിഎസ്ടി, ഐജിഎസ്ടി നിയമങ്ങളിൽ ആവശ്യമായ മാറ്റവും സംസ്ഥാനങ്ങളിൽ ആവശ്യമായ നിയമനിർമാണവും പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് പുതിയ നികുതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
നിലവിൽ ഓൺലൈൻ ഗെയിമിങ്ങിന്റെ മൊത്തം വരുമാനത്തിന് (ഗ്രോസ് ഗെയിമിങ് റവന്യു–ജിജിആർ) 18% ആണ് നികുതി. ചില സംസ്ഥാനങ്ങളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ നികുതി നടപ്പാക്കി 6 മാസത്തിനു ശേഷം വിലയിരുത്തൽ നടത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തും.
നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ തന്നെ നിയമഭേദഗതി കൊണ്ടുവരും. രാജ്യാന്തര ഗെയിമിങ് കമ്പനികൾക്കടക്കം റജിസ്ട്രേഷൻ നിർബന്ധമാകും. ഇവയ്ക്കും നികുതി ബാധകമായിരിക്കും. നികുതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓൺലൈൻ കമ്പനികളെ വിലക്കും.
പുതിയ നികുതി ഏർപ്പെടുത്തുന്നത് വഴി ഓൺലൈൻ ചൂതുകളി നിരോധിച്ച തമിഴ്നാടിന്റെ തീരുമാനം ഏതെങ്കിലും തരത്തിലും റദ്ദാകുമോയെന്ന ആശങ്ക സംസ്ഥാനം പങ്കുവച്ചു.
അങ്ങനെയുണ്ടാകില്ലെന്നും, ഇക്കാര്യം വ്യക്തമാക്കുന്ന വരി ഭേദഗതിയിൽ ഉൾപ്പെടുത്തുമെന്നും കേന്ദ്രം ഉറപ്പുനൽകി.