തിരുവനന്തപുരം: റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.
ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.
അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബോലഗോപാൽ. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന വിവരം ധനകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം സർക്കാർ ജനങ്ങളോട് തുറന്നുപറഞ്ഞതായി വിവരിച്ച ബജറ്റ് പ്രസംഗം, സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്ന് കാണാനാവും ധനമന്ത്രി പറഞ്ഞു.
വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകുമെന്ന് പറഞ്ഞ കെ.എൻ ബാലഗോപാൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ വിമർശനവും ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർത്തി.
കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടികുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു.