
ന്യൂഡൽഹി: കോവിഡിനു ശേഷം ട്രെയിൻ യാത്രകളിൽ ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നത് എസി കംപാർടുമെന്റുകളെന്ന് റെയിൽവേ.
കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യൻ റെയിൽവേക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചത് തേഡ് എസി യാത്രക്കാരിൽ നിന്നാണ്. റെയിൽവേയുടെ ടിക്കറ്റ് വരുമാനത്തിന്റെ 38% ലഭിച്ചത് തേഡ് എസി ബുക്കിങ്ങിലൂടെയാണ്.
2024–25 വർഷത്തിലെ 80,000 കോടി രൂപയുടെ ആകെ ടിക്കറ്റ് വരുമാനത്തിൽ 30,089 കോടി രൂപയും തേഡ് എസിയിൽ നിന്നാണ്.
കഴിഞ്ഞ 5 വർഷത്തിനിടെ തേഡ് എസി യാത്രക്കാരുടെ എണ്ണത്തിൽ 19% വളർച്ചയുണ്ടായി. 2019-20ൽ 11 കോടി ആളുകൾ യാത്ര ചെയ്ത തേഡ് എസിയിൽ കഴിഞ്ഞ വർഷം 26 കോടി ആളുകളാണ് യാത്രചെയ്തത്.
തേഡ് എസി കംപാർട്മെന്റുകളുടെ എണ്ണം കൂടിയതും മെച്ചപ്പെട്ട സൗകര്യത്തിൽ യാത്ര ചെയ്യാനുള്ള ജനങ്ങളുടെ തിരഞ്ഞെടുപ്പുമാണ് തേഡ് എസിയെ ജനപ്രിയമാക്കിയതെന്ന് ഇന്ത്യൻ റെയിൽവേയുടെ ബജറ്റ് റിപ്പോർട്ടിൽ പറയുന്നു.
കോവിഡിനു മുന്നേ സെക്കൻഡ് ക്ലാസ് സ്ലീപ്പർ ടിക്കറ്റുകളിൽ നിന്നായിരുന്നു റെയിൽവേക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരുന്നത്. 2019-20ൽ ആകെ വരുമാനത്തിന്റെ 27 ശതമാനം സ്ലീപ്പർ ക്ലാസിൽ നിന്നായിരുന്നു.