
ന്യൂഡൽഹി: 2035ൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുടെയും ത്രിമാന മാപ്പിങ് നടത്താൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ജിയോസ്പേഷൽ നയം പ്രഖ്യാപിച്ചു. ഒരു നഗരത്തിന്റെ പൂർണ ഡിജിറ്റൽ ത്രിമാന മാപ്പിനെ ആ നഗരത്തിന്റെ ഡിജിറ്റൽ ട്വിൻ (ഡിജിറ്റൽ ഇരട്ട) എന്നാണ് വിളിക്കുന്നത്.
സിംഗപ്പൂർ, ഷാങ്ഹായ് പോലെയുള്ള നഗരങ്ങൾക്ക് ഡിജിറ്റൽ ട്വിൻ നിലവിലുണ്ട്. നഗരത്തിലെ കെട്ടിടങ്ങൾ, മരങ്ങൾ, റോഡുകൾ അടക്കം എല്ലാം ത്രിമാനമായി മാപ്പ് ചെയ്യുന്നതാണ് രീതി. ഇത്തരം മാപ് ഉപയോഗിച്ചാണ് പല വിദേശരാജ്യങ്ങളിലും നഗരാസൂത്രണവും മറ്റും നടത്തുന്നത്.
ഉദാഹരണത്തിന് ഒരു ബഹുനിലക്കെട്ടിടത്തിന് സമീപം ഗ്യാസ് ലീക്ക് ഉണ്ടായാൽ എങ്ങനെ ആളുകളെ ഒഴിപ്പിക്കാമെന്ന് ഈ ത്രിമാന മാപ്പിലൂടെ ഭരണകൂടത്തിന്റെ വിലയിരുത്താം.
2030ൽ രാജ്യത്തെ വനങ്ങൾ, തരിശുനിലങ്ങൾ എന്നിവയുടെ വ്യക്തതയേറിയ ടോപോഗ്രഫിക്കൽ സർവേയും മാപ്പിങ്ങും നടത്താൻ പദ്ധതിയുണ്ട്. ഇതിനു പുറമേ മലകളുടെയും കുന്നുകളുടെയും ഡിജിറ്റൽ മോഡലുകളും പകർത്തും.
2035ൽ ഉൾനാടൻ ജലാശയങ്ങളുടെയും കടലിന്റെയും ആഴം, അടിത്തട്ടിലെ ഘടന എന്നിവയും മാപ്പിങ്ങിന്റെ ഭാഗമാകും.