
ദില്ലി: 5ജി സ്‌പെക്‌ട്രം ലേലം അഞ്ചാം റൗണ്ടിലേക്ക് കടന്നു. നാലു റൗണ്ടുകൾ പിന്നിട്ട ലേലത്തിന്റെ ഒന്നാം ദിവസം തന്നെ തുക 1.45 ലക്ഷം കോടി കടന്നു. മുകേഷ് അംബാനി, സുനിൽ ഭാരതി മിത്തൽ, ഗൗതം അദാനി എന്നിവരാണ് മുന്നിട്ടു നിൽക്കുന്നത്. ആഗസ്റ്റ് 15നകം ലേലനടപടികൾ പൂർത്തിയാകും എന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ലേലത്തിന്റെ ഉദ്ഘാടന ദിവസം, നാല് റൗണ്ട് ലേലങ്ങൾ നടന്നു, മിഡ്-ഹൈ-എൻഡ് ബാൻഡുകളോടാണ് ലേലക്കാർ കൂടുതൽ താൽപ്പര്യം കാണിച്ചത്. 3300 മെഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ് ബാൻഡുകളും മുന്നിട്ടുനിന്നു. 700 മെഗാഹെർട്സ് ബാൻഡിനുള്ള ബിഡുകളും ലഭിച്ചതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 5ജി സ്‌പെക്‌ട്രം ലേലത്തിന്റെ ഒന്നാം ദിവസമായ ചൊവ്വാഴ്ച, സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ ലേലങ്ങൾ ലഭിച്ചു.
ലേലത്തിൽ പങ്കെടുത്ത നാല് കമ്പനികളുടെയും പങ്കാളിത്തം ശക്തമാണെന്നാണ് ടെലികോം മന്ത്രി വിശേഷിപ്പിച്ചു. അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന ഭീമന്മാർ. 2022 അവസാനത്തോടെ 5ജി വിവിധ നഗരങ്ങളിൽ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോ ഫ്രീക്വൻസി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700, 800, 900, 1800, 2100, 2300 എന്നിവയാണ് ഉള്ളത്. മിഡ് ഫ്രീക്വൻസ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ഉള്ളത്.