തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ട്.
കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണ്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 18,026.49 കോടിയാണെന്ന് നിയമസഭയില്‍ വെച്ച 2022-23ലെ ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 44 സ്ഥാപനങ്ങളുടെ തനി മൂല്യം സഞ്ചിത നഷ്ടം മൂലം പൂർണമായും ഇല്ലാതായി നെഗറ്റീവ് ആയി മാറിയെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനം വർധിക്കുകയും റവന്യു ചെലവ് കുറയുകയും ചെയ്തു. ഇതിന് പുറമെ മൂലധന ചെലവും കുറഞ്ഞു.
ഇതുകാരണം 2021-22നേക്കാള്‍ റവന്യു കമ്മി കുറഞ്ഞുവെന്ന് ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു. ഈ വർഷം 8,058.91 കോടിരൂപ ബജറ്റിന് പുറത്ത് കടമെടുത്തു. ബജറ്റിന് പുറത്ത് കടമെടുത്തെങ്കിലും അതിന്റെ തിരിച്ചടവിന് ബജറ്റ് വിഹിതം വേണ്ടിവന്നു.
അതേസമയം പുതിയ റിപ്പോർട്ടിലും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പന, മദ്യം, ലോട്ടറി എന്നിവയില്‍ നിന്നാണെന്ന് ആരോപിക്കുന്നുണ്ട്.
സിഎജി റിപ്പോർട്ടിലെ ഈ ഭാഗം എപ്പോഴും വിവാദമാകാറുമുണ്ട്. 2022-23ലെ സാമ്ബത്തിക വർഷത്തില്‍ നികുതിയേതര വരുമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.
2022-23ല്‍ ലോട്ടറി വില്‍പ്പനയിലൂടെ 11,892.87 കോടിയാണ് ലോട്ടറി വിറ്റതിലൂടെ മാത്രം ലഭിച്ചത്. ബജറ്റില്‍ 8,402 കോടി രൂപയായിരുന്നു സർക്കാർ ലോട്ടറി വില്‍പ്പനയില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ലക്ഷ്യമിട്ടതിനേക്കാള്‍ 3,490.87 കോടി രൂപ അധികമായി ലഭിച്ചു. 41.55 ശതമാനം വർധനവാണ് ബജറ്റിനേക്കാള്‍ കിട്ടിയത്.
ലോട്ടറി വിറ്റവകയില്‍ ജിഎസ്ടി നികുതിയായി 1,660.52 കോടി രൂപ കൂടി ലഭിച്ചു. ഇങ്ങനെ നോക്കിയാല്‍ ലോട്ടറി വില്‍പ്പനയിലുടെ ആകെ 13,553.39 കോടി രൂപയാണ് 2022-23 സാമ്പത്തിക വർഷത്തില്‍ സർക്കാരിന് ലഭിച്ചത്.
തനി റവന്യു വരുമാനത്തില്‍ ലോട്ടറിക്ക് വലിയ സ്ഥാനമുണ്ടെന്ന് റിപ്പോർട്ടില്‍ സമർഥിക്കുന്നു. 2022-23ല്‍ 85,867.35 കോടി രൂപയാണ് സർക്കാർ സമാഹരിക്കാൻ ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 1.42 ശതമാനം അധികം ലഭിച്ചു.
2022-23ല്‍ 87,086.11 കോടിയാണ് സർക്കാരിന് വരുമാനമായി വിവിധ മാർഗങ്ങളില്‍ കൂടി ലഭിച്ചത്.