
ന്യൂഡൽഹി: രാജ്യത്തിന്റെ യുദ്ധശേഷിക്കും പ്രതിരോധ നിർമാണമേഖലയ്ക്കും കുതിപ്പേകുന്ന 1.1 ലക്ഷം കോടി രൂപയുടെ കരാറിന് കേന്ദ്രസർക്കാരിന്റെ പ്രതിരോധസംഭരണസമിതി (ഡി.എ.സി.) അനുമതി നൽകി.
97 തേജസ് ലഘു യുദ്ധവിമാനങ്ങൾ, 156 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ എന്നിവ അധികമായി വാങ്ങുന്നതിനാണ് കരാർ. തദ്ദേശീയമായി വികസിപ്പിച്ചെടുത്തവയാണ് ഇവ രണ്ടും.
വ്യോമസേനയ്ക്കു വേണ്ടിയാണ് തേജസ് മാർക്ക് 1-എ യുദ്ധവിമാനങ്ങൾ നിർമിക്കുക. പ്രചണ്ഡ് കോപ്റ്ററുകൾ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയുള്ളതാണ്.
ഇതുൾപ്പെടെ മറ്റുചില ഇടപാടുകൾക്കുകൂടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡി.എ.സി. വ്യാഴാഴ്ച അനുമതി നൽകി. കരാറുകളുടെ മൊത്തം മൂല്യം രണ്ടുലക്ഷം കോടി രൂപയോളം വരുമെന്ന് അധികൃതർ പറഞ്ഞു.
അന്തിമാനുമതിയാകുന്നതോടെ രാജ്യചരിത്രത്തിൽ തദ്ദേശീയ നിർമാതാക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിരോധ നിർമാണക്കരാറാവും ഇത്. നിർമാതാക്കളുമായി വിശദമായ മൂല്യനിർണയ ചർച്ച നടക്കാനുള്ളതിനാൽ കരാർ പ്രാബല്യത്തിലാകാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വ്യോമസേനയുടെ ഭാഗമായ സുഖോയ് എസ്.യു-30 എം.കെ.ഐ. വിമാനങ്ങൾ നവീകരിക്കുന്നതിനും ഡി.എ.സി. അനുമതി നൽകി. 260 എസ്.യു.-30 വിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്ക്കുള്ളത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്.എ.എൽ.) തേജസ്സും പ്രചണ്ഡും വികസിപ്പിച്ചെടുത്തത്. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ യുദ്ധവിമാനമാണ് തേജസ്. അതിന്റെ നാലാം തലമുറയാണ് മാർക്-1എ.
അത്യാധുനിക റഡാറുൾപ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ഈ വിമാനത്തിന് ആകാശത്തു വെച്ചുതന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ലഘു പോർഹെലികോപ്റ്ററുകളായ പ്രചണ്ഡിന്റെ ആദ്യബാച്ച് കഴിഞ്ഞ വർഷമാണ് വ്യോമസേനയുടെയും കരസേനയുടെയും ഭാഗമായത്. ഇരട്ട എൻജിനോടുകൂടിയ കോപ്റ്ററിന് 5.8 ടൺ ഭാരമാണുള്ളത്. 21,000 അടി ഉയരത്തിൽ പറക്കാൻ കഴിയും.
സിയാച്ചിൻ, ലഡാക്ക്, അരുണാചൽപ്രദേശ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ വിന്യസിക്കാനാണ് പ്രചണ്ഡ് വാങ്ങുന്നത്.