ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ബിഎസ്എൻഎല്ലിന്‍റെ നഷ്ടത്തിൽ വൻ കുറവ്

മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ (BSNL) നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) വൻതോതിൽ കുറഞ്ഞു.

2022-23ലെ 8,161.56 കോടി രൂപയിൽ നിന്ന് 5,370.73 കോടി രൂപയായാണ് കുറഞ്ഞതെന്ന് കമ്പനിയുടെ രേഖകൾ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ നഷ്ടം മുൻവർഷത്തെ സമാനപാദത്തിലെ 2,696.13 കോടി രൂപയിൽ നിന്ന് 848.89 കോടി രൂപയായും കുറഞ്ഞു.

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (എബിറ്റ്ഡ/EBITDA) കഴിഞ്ഞവർഷം 2,164 കോടി രൂപയാണെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിൽ സമർപ്പിച്ച കണക്കുകളും വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 38.8 ശതമാനം അധികമാണിത്.

2020-21 മുതൽ കേന്ദ്രം അനുവദിച്ച രക്ഷാപ്പാക്കേജിന്‍റെ കരുത്തിൽ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും പ്രവർത്തന ലാഭം നേടിത്തുടങ്ങിയതായി ലോക്സഭയിൽ കേന്ദ്ര ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പറഞ്ഞു.

4ജിയിലേക്ക് ഉടൻ
ജിയോ, എയർടെൽ എന്നീ സ്വകാര്യ കമ്പനികൾ 5ജി സേവനം അവതരിപ്പിച്ച് ഒരുവർഷം പിന്നിട്ടു കഴിഞ്ഞു. നിലവിൽ 4ജി സേവനം ലഭ്യമാക്കുന്ന വോഡഫോൺ ഐഡിയയും (വീ) 5ജിയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.

ബിഎസ്എൻഎൽ ഇപ്പോഴും 3ജി സേവനമാണ് നൽകുന്നത്. 4ജി, 5ജി സേവനങ്ങളില്ലാത്തത് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിനും ഇടയാക്കിയിരുന്നു. എന്നാൽ, അടുത്തിടെ സ്വകാര്യ കമ്പനികൾ റീചാർജ് നിരക്കുകൾ 25 ശതമാനം വരെ കുത്തനെ വർധിപ്പിച്ചത് ബിഎസ്എൻഎല്ലിന് അനുഗ്രഹമായിരുന്നു.

നിരക്ക് കൂട്ടിയ നടപടിക്ക് പിന്നാലെ രണ്ടരലക്ഷം പേരാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) സംവിധാനം പ്രയോജനപ്പെടുത്തി മറ്റ് കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്.

രാജ്യമെമ്പാടുമായി 4ജി സേവനം ലഭ്യമാക്കാനുള്ള ബിഎസ്എൻഎല്ലിന്‍റെ നടപടികൾ പുരോഗമിക്കുകയാണ്. ആത്മനിർഭർ കംപെയ്ന്‍റെ ഭാഗമായി തദ്ദേശ നിർമിത 4ജി ടെക്നോളജിയാണ് ഉപയോഗിക്കുക. ഇത് പിന്നീട് 5ജി ടെക്നോളജിയായി ഉയർത്താനും കഴിയും.

രക്ഷകരായി കേന്ദ്രസർക്കാർ
ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും മൂലധനക്കുറവും പെരുകുന്ന നഷ്ടക്കണക്കുകളും മൂലം പ്രതിസന്ധിയിലായിരുന്ന പൊതുമേഖലാ ടെലികോം കമ്പനികളെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രം 2019ൽ രക്ഷാപ്പാക്കേജ് പ്രഖ്യാപിച്ചത്.

ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കായി 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് ആയിരുന്നു അത്.

2022ൽ 1.64 ലക്ഷം കോടി രൂപയുടെ രക്ഷാപ്പാക്കേജും അനുവദിച്ചു. മൂലധനം ഉറപ്പാക്കാൽ, കടം പുനഃക്രമീകരണം എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇത്. 2023ൽ 89,000 കോടി രൂപ മതിക്കുന്ന 4ജി, 5ജി സ്പെക്ട്രവും അനുവദിച്ചിരുന്നു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ടെലികോം മന്ത്രാലയത്തിനായി ആകെ വകയിരുത്തിയ 1.28 ലക്ഷം കോടി രൂപയിൽ 82,916 കോടി രൂപയും അനുവദിച്ചിരിക്കുന്നത് ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കായാണ്.

ടെക്നോളജി നവീകരണം, പ്രവർത്തന പുനഃക്രമീകരണം എന്നിവയ്ക്കായാണ് ഈ തുക. എംടിഎൻഎല്ലിന്‍റെ പ്രവർത്തനങ്ങൾ വൈകാതെ ബിഎസ്എൻഎല്ലിന് കൈമാറാനുള്ള നീക്കത്തിലാണ് സർക്കാർ.

മുംബൈയിലും ഡൽഹിയിലും സേവനം നൽകുന്ന പൊതുമേഖലാ ടെലികോം കമ്പനിയാണ് എംടിഎൻഎൽ.

രാജ്യത്തെ മറ്റിടങ്ങളിൽ ബിഎസ്എൻഎല്ലും. എംടിഎൻഎല്ലിന്‍റെ പ്രവർത്തനം ഏറ്റെടുക്കുന്നതോടെ, ബിഎസ്എൻഎല്ലിന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലും സാന്നിധ്യമാകും.

ഇതോടെ, എംടിഎൻഎല്ലിന് താഴുംവീണേക്കും. എംടിഎൻഎൽ ജീവനക്കാർക്ക് സ്വയം വിരമിക്കൽ ആനുകൂല്യം (വിആർഎസ്) നൽകുകയോ ബിഎസ്എൻഎല്ലിന്‍റെ ജീവനക്കാരായി മാറ്റുകയോ ചെയ്തേക്കും.

X
Top