കൊൽക്കത്ത: താജ്പൂരിൽ ആഴക്കടൽ തുറമുഖം സ്ഥാപിക്കാനുള്ള അദാനി പോർട്ട്സിന്റെ നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി. 25,000 കോടി രൂപയുടെ പദ്ധതി കുറഞ്ഞത് 25,000 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ നൽകുമെന്ന് പശ്ചിമ ബംഗാൾ നഗരവികസന മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു.
താജ്പൂരിൽ തുറമുഖം സ്ഥാപിക്കുന്നതിനായി നടത്തിയ ലേലത്തിൽ വിജയിച്ച് കൊണ്ടാണ് അദാനി പോർട്ട്സ് ഈ പദ്ധതി സ്വന്തമാക്കിയതെന്നും. കമ്പനിയാണ് ഈ ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തതെന്നും ഹക്കിം പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് ഉടൻ തന്നെ ഒരു കത്ത് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
അദാനി പോർട്ട്‌സിന് പുറമെ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറും ലേലത്തിൽ പങ്കെടുത്തിരുന്നു. ലേലത്തിൽ വിജയിച്ചതിനാൽ അദാനി പോർട്ട്സ് തുറമുഖത്തിനായി 15,000 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിനായി 10,000 കോടി രൂപയും നിക്ഷേപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ നിക്ഷേപങ്ങളിലൂടെ 25,000 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്നതിന് പുറമേ, ഗ്രീൻഫീൽഡ് തുറമുഖം നിരവധി പരോക്ഷ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.