
മുംബൈ: സ്വിറ്റ്‌സർലൻഡിലെ ഹോൾസിം ഗ്രൂപ്പിൽ നിന്ന് 6.4 ബില്യൺ ഡോളറിന് അംബുജ സിമന്റ്‌സിന്റെയും അതിന്റെ അനുബന്ധ കമ്പനിയായ എസിസി ലിമിറ്റഡിന്റെയും ഓഹരികൾ ഏറ്റെടുക്കുന്നത് പൂർത്തിയാക്കി അദാനി ഗ്രൂപ്പ്. രണ്ട് സിമന്റ് നിർമ്മാതാക്കളെയും സ്വന്തമാക്കിയതിലുടെ ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെക് സിമന്റിന് തൊട്ട് പിന്നിൽ ഇന്ത്യൻ വിപണിയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാക്കളായി അദാനി മാറും.
അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി വെള്ളിയാഴ്ച ബർണാഡ് അർനോൾട്ടിനെയും ജെഫ് ബെസോസിനെയും പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി മാറി.
ഡെബ്റ് അല്ലെങ്കിൽ ഇക്വിറ്റി വഴി മൂലധനം സമാഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അംബുജ സിമന്റ്‌സിന്റെ ബോർഡ് വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു.
ഹോൾസിമുമായുള്ള ഇടപാടിൽ അംബുജ സിമന്റ്‌സിലെ 63.11 ശതമാനം ഓഹരികളും എസിസിയിലെ 4.48 ശതമാനം നേരിട്ടുള്ള ഓഹരികളും ഉൾപ്പെടുന്നു. കൂടാതെ എസിസിയിൽ അംബുജയ്ക്ക് 50.05 ശതമാനം ഓഹരിയുണ്ട്. എന്നാൽ വെള്ളിയാഴ്ച അംബുജ സിമന്റ്, എസിസി എന്നിവയുടെ ഓഹരികൾ 4.17 ശതമാനം 5.1 ശതമാനം എന്നിങ്ങനെ ഇടിവ് നേരിട്ടു.
അതേസമയം ഈ ഇടപാട് അതിന്റെ ബാലൻസ് ഷീറ്റിനെ ശക്തിപ്പെടുത്തുകയും ഏറ്റെടുക്കൽ തന്ത്രം തുടരാൻ പ്രാപ്തമാക്കുകയും ചെയ്യുന്നുവെന്ന് ഹോൾസിം പറഞ്ഞു.