ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് നാല് മാസങ്ങള്‍ക്കു ശേഷം വീണ്ടും ഓഹരി വില്‍പ്പന നടത്തുന്നത് പരിഗണിക്കുന്നു.
നിക്ഷേപകരുടെ വിശ്വാസം എത്രത്തോളമുണ്ടെന്ന് വിലയിരുത്തുന്നതിനുള്ള ഒരു അവസരമായാണ് അദാനി ഗ്രൂപ്പ് ഓഹരി വില്‍പ്പനയെ കാണുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ ബോര്‍ഡ് യോഗത്തില്‍ ഓഹരി വില്‍പ്പന പരിഗണിക്കുന്ന കാര്യം ചര്‍ച്ച ചെയ്‌തതായി പ്രസ്‌താവനയില്‍ പറയുന്നു. ഓഹരി വില്‍പ്പന വഴി എത്ര പണം സമാഹരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിപണിമൂല്യത്തില്‍ എട്ട് ലക്ഷം കോടി രൂപയുടെ ചോര്‍ച്ച നേരിട്ട അദാനി ഗ്രൂപ്പ് കഴിഞ്ഞ നാല് മാസത്തിനിടെ യുഎസിലെ നിക്ഷേപക സ്ഥാപനമായ ജിഡിക്യു പാര്‍ട്‌ണേഴ്‌സിന് മാത്രമാണ് ഓഹരി വില്‍പ്പന നടത്തിയിട്ടുള്ളത്.
15,000 കോടി രൂപയാണ് ഈ ഇടപാടിലൂടെ സമാഹരിച്ചത്. നിക്ഷേപകരുടെ വിശ്വാസം തിരികെ കൊണ്ടുവരാന്‍ തുടര്‍ച്ചയായി അദാനി ഗ്രൂപ്പ് നിക്ഷേപകരുടെ റോഡ് ഷോകള്‍ നടത്തുകയും നേരത്തെ കടം തിരിച്ചടയ്‌ക്കുകയും ചെയ്‌തിരുന്നു.
അദാനി എന്റര്‍പ്രൈസസിന്റെ 3.39 ശതമാനം ഓഹരികളാണ് ജിക്യുജി ഏറ്റെടുത്തത്. അദാനി പോര്‍ട്‌സിന്റെ 0.04 ശതമാനവും അദാനി ട്രാന്‍സ്‌മിഷന്റെ 2.55 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയുടെ 3.51 ശതമാനവും ഓഹരികള്‍ ജിക്യുജി ഏറ്റെടുത്തു.
ഈ കമ്പനികളുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയില്‍ വിശ്വാസമുള്ളതു കൊണ്ടാണ് നിക്ഷേപം നടത്തുന്നതെന്ന് ജിക്യുജി വ്യക്തമാക്കിയിരുന്നു. ശക്തമായ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഒരു കരകയറ്റത്തിന് വഴിയൊരുക്കിയത് ഈ ഇടപാടാണ്.
ഫെബ്രുവരിയിലെ താഴ്‌ന്ന വിലയില്‍ നിന്നും കരകയറ്റം നടത്തിയതിനു ശേഷവും അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന വിലയുടെ പകുതി മാത്രമാണ് ഇപ്പോള്‍.
ധനസമാഹരണം ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിലാണ് കമ്പനി എന്നതുകൊണ്ടാണ് ഇപ്പോള്‍ ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങുന്നത് എന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ എഫ്‌പിഒ ഉപേക്ഷിച്ചിരുന്നു.