ന്യൂഡല്‍ഹി: അതൊരു രക്തച്ചൊരിച്ചിലായിരുന്നു. വെള്ളിയാഴ്ച, ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ നിക്ഷേപകര്‍ വിപുലമായി വിറ്റഴിച്ചു. എന്ന് മാത്രമല്ല 20,000 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന ഗ്രൂപ്പിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) സ്തംഭിക്കപ്പെടുകയും ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടും കടന്ന് ഇരട്ട അക്ക ഇടിവിന് വിധേയമാകുകയും ചെയ്തു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, ഗ്രൂപ്പിനെതിരെ നടത്തിയ ഗുരുതര ആരോപണങ്ങളാണ് താളപിഴകളുണ്ടാക്കിയത്. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ ഒരു ഷോര്‍ട്ട്‌സെല്ലറുടെ കെട്ടുകഥകള്‍ എന്ന് തള്ളികളയുകയാണ് അദാനി. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച 89 ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അദാനി ഇങ്ങിനെ പ്രതികരിച്ചത്.
മറുപടി ഒരു അവതരണമായി ജനുവരി 27 ന് ഫയല്‍ ചെയ്യപ്പെട്ടു. ഇത് പ്രകാരം, ഹിന്‍ഡന്‍ബര്‍ഗ് ആകെ 89 ചോദ്യങ്ങള്‍ ചോദിച്ചു. ഈ ചോദ്യങ്ങളില്‍ ചിലത് ബന്ധപ്പെട്ട പാര്‍ട്ടി ഇടപാടുകള്‍, ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്), കോടതി കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
എന്നിരുന്നാലും, മൊത്തത്തില്‍ 21 ചോദ്യങ്ങളുണ്ട്. ഇവ 2 വര്‍ഷത്തെ അന്വേഷണഫലമായി കണ്ടെത്തിയതെന്ന മട്ടിലാണ് ഹിന്‍ഡന്‍ബര്‍ഗ് അവതരിപ്പിക്കുന്നത്. എന്നാല്‍ അങ്ങിനെയൊരു അവകാശവാദം നടത്താന്‍ അവര്‍ക്കാകില്ല.
2015 മുതല്‍ എല്ലാ പൊതു രേഖകളിലും കമ്പനി വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണ് ഇവയ്ക്കുള്ള ഉത്തരങ്ങള്‍. കൂടാതെ, ലിസ്റ്റുചെയ്ത 9 കമ്പനികളില്‍ 8 എണ്ണത്തിനും ഡെലോയിറ്റ് ഹാസ്‌കിന്‍സ് & സെല്‍സ്, എസ്ആര്‍ബിസി കമ്പനി ,ധര്‍മ്മേഷ് പരീഖ് & കമ്പനി (ജോയിന്റ് ഓഡിറ്റര്‍മാര്‍), ഷാ ധന്ധാരിയ, ഏര്‍ണസ്റ്റ് ആന്റ് യംഗ്, പികെഎഫ്, വാള്‍ക്കര്‍ ചാന്ദിയോക്ക് ആന്റ് കമ്പനി, കെഎസ് റാവു ആന്റ് കമ്പനി എന്നിങ്ങനെ വലിയ ഓഡിറ്റര്‍മാരുണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് കണ്ട് ഞെട്ടിപ്പോയെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗ് ജനുവരി 25 ന് പറഞ്ഞിരുന്നു. തങ്ങളെ ബന്ധപ്പെടാനോ വസ്തുതാപരമായ മാട്രിക്‌സ് പരിശോധിക്കാനോ ശ്രമിക്കാതെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് ഒരു ക്ഷുദ്ര സംയോജനമാണ്.
തെറ്റായതും പഴകിയതും അടിസ്ഥാനരഹിതവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങള്‍ ഇന്ത്യയിലെ പരമോന്നത കോടതികള്‍ നിരസിച്ചവയാണ്. അദാനി ഗ്രൂപ്പ് നടത്തുന്ന എക്കാലത്തെയും വലിയ എഫ്പിഒയെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യവും റിപ്പോര്‍ട്ടിനുണ്ട്, സിംഗ് പറഞ്ഞു.
ജനുവരി 24 നാണ് അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഷെല്‍ കമ്പനികള്‍ വഴി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം, അക്കൗണ്ട് കൃത്രിമത്വം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ആരോപണങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. കമ്പനിയില്‍ തങ്ങള്‍ക്ക് ഷോര്‍ട്ട് പൊസിഷനുകളുണ്ടെന്നും അവര്‍ വെളിപെടുത്തി.
തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച വരിച്ചു. ഏറ്റവും വലിയ ആഭ്യന്തര പോര്‍ട്ടഫോളിയോ നിക്ഷേപകരായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നേരിട്ട നഷ്ടം ഓഹരി തകര്‍ച്ചയുടെ ആഘാതം വെളിപെടുത്തുന്നു. 16,580 കോടി രൂപയാണ് എല്‍ഐസി നിക്ഷേപത്തില്‍ നിന്നും ചോര്‍ന്നത്.