
ഡൽഹി: ആന്ധ്രാപ്രദേശിൽ 60,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അറിയിച്ച് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. ഇതുമായി ബന്ധപ്പെട്ട് വേൾഡ് ഇക്കണോമിക് ഫോറത്തിൽ ആന്ധ്രാപ്രദേശ് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. നേരിട്ടും അല്ലാതെയും പതിനായിരത്തോളം പേർക്ക് തൊഴിലവസരം നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ഈ ധാരണാപത്രത്തിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി, ആന്ധ്രാപ്രദേശിൽ 3,700 മെഗാവാട്ട് ജലസംഭരണശാലയും 10,000 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയും സ്ഥാപിക്കും.
എപി പവലിയനിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെയും, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെയും സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചതായി കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL). ലോകത്തിലെ ഏറ്റവും വലിയ സോളാർ ഫോട്ടോവോൾട്ടെയ്ക് പ്ലാന്റുകളിലൊന്നായ കമുത്തി സോളാർ പവർ പ്രോജക്ട് കമ്പനിയുടെ ഉടമസ്ഥതയിലാണ്. കൂടാതെ കമ്പനിക്ക് 359861 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.