മുംബൈ: ഇന്ത്യക്ക് പുറത്തേക്ക് വ്യവസായ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നത് വിപുലമാക്കി അദാനി ഗ്രൂപ്പ്. ഏറ്റവുമൊടുവിലായി ഭൂട്ടാനിൽ അദാനി ഗ്രൂപ്പ് 570 മെഗാവാട്ട് ജല വൈദ്യുത നിലയം സ്ഥാപിക്കും.
ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേയു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ചുഖ പ്രവിശ്യയിലാണ് 570 മെഗാവാട്ട് ജല വൈദ്യുത നിലയം സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സഹകരിക്കുന്നതിനുള്ള സന്നദ്ധത അദാനി ഭൂട്ടാനിലെ ഭരണകൂടത്തെ അറിയിച്ചു.
ഗൗതം അദാനിയുടെ പാരമ്പര്യേതര ഊർജ ഉൽപാദന കമ്പനിയായ അദാനി ഗ്രീൻ എനർജിയുമായി ചേർന്ന് ഒരു കാറ്റാടിപ്പാടം വികസിപ്പിക്കുന്നതിന് കഴിഞ്ഞ മാസം ആദ്യം ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയിരുന്നു.
ഇതു പ്രകാരം അദാനി ഗ്രീൻ എനർജി ശ്രീലങ്കയിലെ മാന്നാറിലും പൂനാരിനിലും കാറ്റാടി വൈദ്യുതി നിലയങ്ങൾ നിർമിക്കും. 20 വർഷത്തെക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചിരുന്നു.
പുനരുപയോഗ ഊർജരംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് കൈവരിച്ചിരിക്കുന്നത്. കമ്പനിയുടെ ആകെ ഊർജ ഉദ്പാദനം 10,000 മെഗാവാട്ട് കടന്നിട്ടുണ്ട്.
ഇതിൽ 7,393 മെഗാവാട്ട് സൗരോർജ്ജവും 1,401 മെഗാവാട്ട് കാറ്റും 2,140 മെഗാവാട്ട് കാറ്റ്-സോളാർ ഹൈബ്രിഡ് വൈദ്യുതിയും ഉൾപ്പെടുന്നു. 2030-ഓടെ 45,000 GW പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുകയാണ് അദാനി ഗ്രീൻ എനർജിയുടെ ലക്ഷ്യം.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള സോളാർ വൈദ്യുത ഉൽപാദകർ ആണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്.