ന്യൂഡല്‍ഹി: വായ്പകള്‍ മുന്‍കൂറായി അടച്ചു തീര്‍ത്ത് വിവാദത്തിന് ശമനമുണ്ടാക്കുകയാണ് അദാനി ഗ്രൂപ്പ്. 9100 കോടി രൂപ വായ്പ തിരിച്ചടച്ച് മൂന്ന് കമ്പനികളുടെ ഓഹരികള്‍ ഗ്രൂപ്പ് പൂര്‍ണ്ണമായും തിരിച്ചെടുത്തു. അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ പണയം വച്ച ഓഹരികളാണ് ഇത്തരത്തില്‍ തിരികെവാങ്ങിയത്.
വായ്പ തിരിച്ചടയ്ക്കാന്‍ സെപ്തംബര്‍ 2024 വരെ കാലവാധിയുണ്ടായിരുന്നു. എന്നാല്‍ അത്രയും കാലം കാത്തിരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് കമ്പനി കരുതുന്നു. അദാനി പോര്‍ട്‌സിന്റെ 12 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയുടെ മൂന്നുശതമാനവും അദാനി ട്രാന്‍സ്മിഷന്റെ 1.17 ശതമാനം ഓഹരികളുമാണ് തിരികെ കമ്പനിയുടെ കൈവശം വന്നു ചേര്‍ന്നത്.
ഇതിന് പുറമെ അദാനി പവറിന്റെ 25 ശതമാനവും അദാനി എന്റര്‍പ്രൈസസിന്റെ 22.6 ശതമാനവും ഓഹരികള്‍ പണയത്തിലുണ്ട്. ഇവയുടെ വിപണി മൂല്യം 30,100 കോടി രൂപ. അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് അദാനി ഓഹരികള്‍ കൂപ്പുകുത്തുകയാണ്.
ഇതിനോടകം 100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം സ്റ്റോക്കുകള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്ത എഫ്പിഒ (ഫോളോ അപ്പ് പബ്ലിക് ഓഫര്‍ ) പിന്‍വലിക്കാനും കമ്പനി നിര്‍ബന്ധിതരായി. ഓഹരികള്‍ പണയം വച്ച് വായ്പയെടുത്തുവെന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ന്യൂനതയായിരുന്നു.
വായ്പകള്‍ തിരിച്ചെടുത്തതോടെ നിക്ഷേപകരുടെ ആത്മവിശ്വാസമുയരുമെന്നാണ് കമ്പനി കരുതുന്നത്.