മുംബൈ: പ്രതികൂല ഫോറെക്സ് ക്രമീകരണം വരുമാനത്തെ ബാധിച്ചതിനാൽ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായത്തിൽ 32% ഇടിവ് രേഖപ്പെടുത്തി അദാനി ട്രാൻസ്മിഷൻ. രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 2021 സെപ്റ്റംബർ പാദത്തിലെ 289 കോടി രൂപയിൽ നിന്ന് 194 കോടി രൂപയായി കുറഞ്ഞതായി കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
അവലോകന പാദത്തിൽ, ഏകീകൃത വരുമാനം 22% വർധിച്ച് 3032 കോടി രൂപയായതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കൂടാതെ കമ്പനിയുടെ ഏകീകൃത പ്രവർത്തന ഇബിഐടിഡിഎ 7% വർധിച്ച് 1,241 കോടി രൂപയായും ഏകീകൃത പണ ലാഭം 8% വർധിച്ച് 748 കോടി രൂപയായും ഉയർന്നു.
വെല്ലുവിളി നിറഞ്ഞ മാക്രോ പരിതസ്ഥിതികൾക്കിടയിലും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ വളർച്ചാ പാത ദൃഢമായി തുടരുന്നതായും, കമ്പനിയുടെ പദ്ധതികളും അടുത്തിടെ പ്രവർത്തനക്ഷമമാക്കിയ ആസ്തികളും തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദാനി ട്രാൻസ്മിഷൻ എംഡിയും സിഇഒയുമായ അനിൽ സർദാന പറഞ്ഞു. സ്വകാര്യ മേഖലയിലെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് എടിഎൽ.
ഈ പാദത്തിൽ കമ്പനി 2,233 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റു. കൂടാതെ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി ഒന്നോ അതിലധികമോ തവണകളായി 1,500 കോടി രൂപയ്ക്ക് നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിന് ബോർഡ് അംഗീകാരം നൽകി. ബിഎസ്ഇയിൽ അദാനി ട്രാൻസ്മിഷൻ ഓഹരി 1.07 ശതമാനം ഇടിഞ്ഞ് 3272.45 രൂപയിലെത്തി.