
മുംബൈ : 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (എടിഎൽ) 168.46 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം (പിഎടി) റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ഏകീകൃത നികുതിയാനന്തര ലാഭം 433.24 കോടി രൂപയായിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,935.72 കോടി രൂപയിൽ നിന്ന് 3,249.74 കോടി രൂപയായി ഉയര്ന്നു. അതേപോലെ കമ്പനിയുടെ ചെലവ് 3,582.59 കോടി രൂപയായി വർധിച്ചു.
കമ്പനിയുടെ പദ്ധതികളുടെ പൈപ്പ് ലൈനും അടുത്തിടെ പ്രവർത്തനക്ഷമമാക്കിയ ആസ്തികളും അതിന്റെ ഇന്ത്യൻ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ സ്ഥാപനമെന്ന സ്ഥാനം ഉറപ്പിക്കുമെന്നും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് എംഡിയും സിഇഒയുമായ അനിൽ സർദാന പറഞ്ഞു.
കമ്പനി അടുത്തിടെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുമായി (ഐഎച്ച്സി) 3,850 കോടി രൂപയുടെ പ്രാഥമിക ഇക്വിറ്റി ഇടപാട് പൂർത്തിയാക്കിയിരുന്നു. കൂടാതെ എസ്സാർ പവറിൽ നിന്ന് 1,913 കോടി രൂപയ്ക്ക് മഹൻ സിപത് ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കുമെന്നും സ്ഥാപനം പ്രഖ്യാപിച്ചിരുന്നു.