
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി തന്റെ ബിസിനസ്സ് സാമ്രാജ്യത്തിലെ ഭക്ഷ്യ വിഭാഗം ഇരട്ടിയായി വർധിപ്പിക്കാൻ പദ്ധതിയിടുന്നു. ഈ പദ്ധതിക്കായി അദ്ദേഹത്തിന്റെ അടുക്കള അവശ്യവസ്തു സ്ഥാപനമായ അദാനി വിൽമർ ലിമിറ്റഡ് പ്രാദേശിക, വിദേശ ഏറ്റെടുക്കലുകൾ നടത്താൻ ലക്ഷ്യമിടുന്നു.
മുഖ്യ എതിരാളിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒരു കൺസ്യൂമർ ഗുഡ്സ് ബിസിനസ് തുടങ്ങാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
ഉപഭോക്തൃ ഉൽപന്നങ്ങളുടെ ഓഫർ വർധിപ്പിക്കുന്നതിന് തങ്ങൾ പ്രധാന ഭക്ഷണ വിഭാഗങ്ങളുടെയും വിതരണ കമ്പനികളുടെയും ബ്രാൻഡുകൾ ഏറ്റെടുക്കാൻ നോക്കുകയാണ് എന്ന് അദാനി വിൽമർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ആംഗ്ഷു മല്ലിക് പറഞ്ഞു.
മാർച്ചോടെ നിലവിലെ രണ്ട് ഏറ്റെടുക്കലുകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പ്രാരംഭ പബ്ലിക് ഓഫറിൽ നിന്ന് 500 കോടി രൂപ ഏറ്റെടുക്കലുകൾക്കായി നീക്കിവച്ചിട്ടുണ്ടെന്ന് മല്ലിക് പറഞ്ഞു. അദാനി ഗ്രൂപ്പും ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും പോലുള്ള കൂട്ടായ്‌മകൾ 400 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ഭക്ഷ്യ ഉൽപ്പാദന വ്യവസായത്തിന്റെ ഒരു പങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ അറിയിച്ചു.
അദാനി വിൽമർ അടുത്തിടെ മക്കോർമിക്കിൽ നിന്ന് കോഹിനൂർ പാചക ബ്രാൻഡ് ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ വെളിപ്പെടുത്താത്ത തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ഏറ്റെടുക്കൽ അദാനി വിൽമറിന് കോഹിനൂരിന്റെ ബസുമതി അരിയുടെയും ഇന്ത്യയിലെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് കറികളുടെയും ഭക്ഷണത്തിന്റെയും മേൽ പ്രത്യേക അവകാശം നൽകി.