കൊച്ചി മെട്രോ രണ്ടാം പാതയുടെ (പിങ്ക് ലൈൻ) നിർമാണകരാർ അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിന്. കലൂർ ജവാഹർലാൽ നെഹ്‌റു സറ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയാണ് പിങ്ക് പാത.
രണ്ടാംഘട്ട പദ്ധതിയിൽ 11.2 കിലോമീറ്റർ റെയിൽപ്പാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണമാണ് ഉൾപ്പെടുന്നത്. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, സെസ്, ചിറ്റേത്തുകര, കിൻഫ്രപാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് പിങ്ക് പാതയിലെ സ്‌റ്റേഷനുകൾ.
2023 സെപ്‌തംബറിൽ കെഎംആർഎൽ ക്ഷണിച്ച ടെൻഡറിൽ നാലുസ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഫിനാൻഷ്യൽ ബിഡ്ഡിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്‌ത സ്ഥാപനമെന്ന നിലയിലാണ് അഫ്‌കോൺസിനെ തെരഞ്ഞെടുത്തത്.
സാങ്കേതിക ബിഡ്ഡിലും അഫ്‌കോൺസ് മാത്രമാണ് യോഗ്യത നേടിയത്. റെയിൽ വികാസ് നിഗം ലിമിറ്റഡ്, കെഇസി ഇന്റർനാഷണൽ, സബ്‌ദവ് എൻജിനിയറിങ് എന്നിവയാണ് ടെൻഡറിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ.
4.62 കിലോമീറ്റർ നീളമുള്ള വേമ്പനാട് കായലിലൂടെയുള്ള വല്ലാർപാടം റെയിൽപ്പാതയുടെ നിർമ്മാണം നടത്തിയിട്ടുള്ളത് അഫ്‌കോൺസാണ്.
ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിൽനിന്നുള്ള വായ്‌പയുടെ അന്തിമ അനുമതിയായാലേ അഫ്‌കോൺസുമായുള്ള കരാറിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമാകു.