മുംബൈ: പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് 2023-24 സാമ്പത്തിക വർഷത്തെ വാർഷിക മൂല്യനിർണ്ണയ വേളയിൽ എക്കാലത്തെയും ഉയർന്ന മൊത്തം ബോണസ് 134.44 കോടി രൂപ പ്രഖ്യാപിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ബോണസായ 87.86 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 53 ശതമാനം വർദ്ധനവ്. കമ്പനിയുടെ തുടർച്ചയായ പത്താം വർഷത്തെ ബോണസ് പ്രഖ്യാപനമാണിത്.
ഈ മൊത്തം ബോണസായ 134.44 കോടി രൂപയിൽ 25.88 കോടി രൂപ അർഹരായ പോളിസി ഉടമകൾക്ക് ക്യാഷ് ബോണസ്, മെച്യൂരിറ്റി ബോണസ് ആയി വിതരണം ചെയ്യും.
പരമ്പരാഗത പങ്കാളിത്ത പോളിസി ഉടമകൾക്ക് ഈ ബോണസ് ലഭിക്കാൻ അർഹതയുണ്ട്, ഇത് പങ്കാളിത്ത ഫണ്ടുകളിൽ നിന്നുമുള്ള മിച്ചത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. 2024 മാർച്ച് 31 വരെ പ്രാബല്യത്തിലുള്ള എല്ലാ പങ്കാളിത്ത പോളിസികളും ഈ ബോണസിന് യോഗ്യത നേടുന്നു.
ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ എസ്.പി പ്രഭു പറഞ്ഞു, “ലൈഫ് ഇൻഷുറൻസ് പോളിസികൾ ദീർഘകാലത്തേക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ബോണസുകൾ പോളിസി ഉടമകളുടെ വിശ്വസ്തതയ്ക്കുള്ള പ്രതിഫലമായി വർത്തിക്കുന്നു.
ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും മൂല്യം ഉറപ്പാക്കിക്കൊണ്ട് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”