പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടി

ദോഹ-തിരുവനന്തപുരം നോൺസ്റ്റോപ്പ് സർവീസുമായി എയർ ഇന്ത്യാ എക്‌സ്പ്രസ്

ദോഹ: തെക്കൻ ജില്ലക്കാരായ ദോഹയിലെ പ്രവാസികളുടെ വർഷങ്ങൾ നീണ്ട വിമാനയാത്രാ ദുരിതത്തിന് ആശ്വാസമായി ദോഹ-തിരുവനന്തപുരം സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്‌സ്പ്രസ്. ഒക്‌ടോബർ 29 മുതൽ സർവീസ് ആരംഭിക്കും.

ആഴ്ചയിൽ 4 ദിവസമാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് പ്രഖ്യാപിച്ചത്. എയർലൈൻ ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലുമാണ് സർവീസ്.

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിലാണ് പുതിയ നോൺ സ്‌റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വർഷങ്ങളായി കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ളവർ, തമിഴ്‌നാട്ടിലെ നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ പ്രയോജനം ചെയ്യുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനങ്ങളും പരാതികളും നൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിനാൽ നിരാശരായിരുന്ന തെക്കൻ ജില്ലക്കാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാണ് നൽകുന്നതെന്ന് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് യൂസേഴ്‌സ് ഫോറം ഇൻ ഖത്തർ (തൗഫിഖ്) ജനറൽ കൺവീനർ തോമസ് കുര്യൻ നെടുംതറയിൽ പറഞ്ഞു.

തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരമാണ് പുതിയ പ്രഖ്യാപനം. തടസ്സസമില്ലാതെ സർവീസ് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷയെന്നും തോമസ് കുര്യൻ പറഞ്ഞു.

നിലവിൽ കോഴിക്കോട് വഴിയാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസ്. ഖത്തർ എയർവേയ്‌സ് മാത്രമാണ് നേരിട്ട് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നതെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാനാകാത്തതിനാൽ സാധാരണക്കാരായ പ്രവാസികൾ കണക്‌ഷൻ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്.

നേരിട്ടുള്ള വിമാനത്തിൽ നാലര മണിക്കൂറിൽ നാട്ടിലെത്തിയിരുന്ന തെക്കൻ ജില്ലക്കാർക്ക് കണക്‌ഷൻ വിമാനങ്ങളിൽ നാട്ടിലെത്താൻ മണിക്കൂറുകളാണ് വേണ്ടിവരുന്നത്.

കണക്‌ഷൻ വിമാനങ്ങളിൽ യാത്രാ ചെലവേറുമെന്നതിനാൽ 2 വർഷത്തിൽ ഒരിക്കൽ പോലും നാട്ടിലേക്ക് അവധിക്ക് പോകാൻ കഴിയാതിരുന്ന പ്രവാസികൾക്ക് പ്രത്യേകിച്ചും മീൻപിടിത്തം, നിർമാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരും കുറഞ്ഞ വരുമാനക്കാരുമായ നൂറുകണക്കിന് പേർക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ ആശ്വാസമാകുന്നത്.

X
Top