മുംബൈ: ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അജന്ത ഫാർമയുടെ ഏകീകൃത അറ്റാദായം 20.1% ഇടിഞ്ഞ് 156.60 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 884.80 കോടി രൂപയിൽ നിന്ന് 6% വളർച്ച രേഖപ്പെടുത്തി 938.10 കോടി രൂപയായി.
കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 203 കോടി രൂപയാണ്. കൂടാതെ പ്രസ്തുത പാദത്തിൽ ഫാർമ കമ്പനിയുടെ മൊത്തം ചെലവുകൾ 775.45 കോടി രൂപയായി വർധിച്ചു. ഉപയോഗിച്ച മെറ്റീരിയലുകളുടെ വില, ജീവനക്കാരുടെ ചെലവ് എന്നിവ വർധിച്ചതിനാലാണ് ലാഭം ഇടിഞ്ഞതെന്ന് അജന്ത ഫാർമ വരുമാന പ്രസ്താവനയിൽ പറഞ്ഞു.
ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളുടെ വികസനം, നിർമ്മാണം, വിപണനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയാണ് അജന്ത ഫാർമ ലിമിറ്റഡ്. ഇന്ത്യയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ, സിഐഎസ് എന്നിവിടങ്ങളിലെ 30 ഓളം രാജ്യങ്ങളിലും ഇതിന് സാന്നിധ്യമുണ്ട്. ഈ ഫലത്തിന് പിന്നാലെ അജന്ത ഫാർമ ഓഹരി 6.79 ശതമാനം ഇടിഞ്ഞ് 1256.25 രൂപയിലെത്തി.