
ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളെ തുടർന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഇതിനിടയിലാണ് പുതിയ വിവാദം.
അദാനി ഏറ്റെടുത്ത സിമന്റ് കമ്പനികളായ എ.സി.സി, അംബുജ സിമന്റ്സ് എന്നിവയുടെ ഉടമ അദാനി ഗ്രൂപ്പോ, ഗൗതം അദാനിയോ അല്ലെന്ന് മോണിങ് കോൺടക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഗൗതം അദാനിയുടെ മുതിർന്ന സഹോദരൻ വിനോദ് അദാനിയാണ് ഈ കമ്പനികളെ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം, സെപ്തംബറിലാണ് സ്വിസ് കമ്പനിയായ ഹോൾസിമിൽ നിന്ന് 1050 കോടി ഡോളറെന്ന (ഏകദേശം 85,000 കോടി രൂപ) റെക്കോർഡ് തുകയ്ക്ക് ഏറ്റെടുത്ത കമ്പനികളാണ് സിമന്റ് കമ്പനികളായ എസിസി, അംബുജ സിമന്റ്സ് എന്നിവ. ഈ ഡീലിലൂടെ ആദിത്യ ബിർളയുടെ അൾട്രാ ടെക്കിനു പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായി അദാനി മാറിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
എൻഡവർ ട്രേഡ് & ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ അഥവാ എസ്.പി.വി) രൂപീകരിച്ചായിരുന്നു അംബുജ, എ.സി.സി എന്നീ കമ്പനികൾ ഏറ്റെടുത്തതെന്ന് അദാനി അറിയിച്ചിരുന്നു.
എന്നാൽ ഈ എസ്.പി.വി, വിനോദ് അദാനിയുടെ ഉടമസ്ഥതയിൽ മൗറീഷ്യസിൽ പ്രവർത്തിക്കുന്ന കമ്പനിയാണെന്ന്, അംബുജ സിമന്റ്സിന്റെ ഫൈനൽ ഓഫർ ലെറ്റർ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിനോദ് അദാനിയുടെ പേര് ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുറഞ്ഞത് 151 തവണയെങ്കിലും പരാമർശിച്ചിരിക്കുന്നതായി ഫോബ്സ് ചൂണ്ടിക്കാട്ടിയിരുന്നു.
വിദേശത്ത് ഷെൽ കമ്പനികൾ സ്ഥാപിച്ച് നികുതി വെട്ടിപ്പുകൾ നടത്തുകയും, ഓഹരിവിലകളിൽ കൃത്രിമം നടത്തുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. വിനോദ് അദാനിയുടെ 38 ഷെൽ കമ്പനികൾ വിദേശത്തുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എ.സി.സി, അംബുജ സിമന്റ്സ് ഏറ്റെടുക്കലുകളെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശമില്ല.
ഹിൻഡൻബർഗിനോടുള്ള മറുപടിയിൽ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. അദാനിയുടെ ലിസ്റ്റഡ് കമ്പനികളിലോ, അവയുടെ സബ്സിഡിയറികളിലോ, ദൈനം ദിന പ്രവർത്തനങ്ങളിലോ വിനോദ് അദാനിക്ക് ഒരു പങ്കുമില്ലെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്.
നിലവിൽ അദാനിക്കെതിരെ സെബിയുടെ അന്വേഷണം പുരോഗമിക്കുമ്പോൾ പുതിയ റിപ്പോർട്ട് അദാനിക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.