
മുംബൈ: സ്‌മോള്‍ക്യാപ് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി മുന്നേറ്റത്തിലാണ്. ഓഹരി നിക്ഷേപകരെ കൂടാതെ സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നേട്ടമുണ്ടാക്കാന്‍ സ്‌മോള്‍ ക്യാപ് റാലി സഹായിച്ചു.
എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌മോള്‍ക്യാപ് ഓഹരികള്‍ വാങ്ങി കൂട്ടുന്നതില്‍ സെബിക്ക് ആശങ്കയുണ്ട്.
ഇതു മൂലം വിപണിയിലെ ഫ്രീ ഫ്ളോട്ട് ഓഹരികള്‍ കുറയുമെന്നാണ് ഭയം (ഫ്രീ ഫ്ളോട്ട് എന്നാല്‍ പൊതു/റീറ്റെയ്ല്‍ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍). വിപണി ഇടിയുന്ന അവസരത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ കൈവശം കൂടുതല്‍ സ്‌മോള്‍ക്യാപ് ഓഹരികള്‍ ഉള്ളത് ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന് സെബി കരുതുന്നു.
അതിനാൽ മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിക്ഷേപകരെ അപകടസാധ്യത അറിയിക്കുകയും രക്ഷാകവചം തയാറാക്കുകയും ചെയ്യണമെന്ന് സെബി നിർദ്ദേശം നൽകിയിട്ടുണ്ട്.
സെബിയുടെ നിര്‍ദേശത്തെ തുടർന്ന് മ്യൂച്വല്‍ഫണ്ട് അസോസിയേഷനായ ആംഫി മ്യൂച്വല്‍ഫണ്ടുകളോട് നിക്ഷേപം പരിമിതപ്പെടുത്താന്‍ ആവശ്യപ്പെട്ടു. പല ഫണ്ടുകള്‍ക്കും പോര്‍ട്ട്ഫോളിയോ പുനഃക്രമീകരിക്കേണ്ടി വരും.
2023 ജൂലൈയില്‍ തന്നെ ടാറ്റാ മ്യൂച്വല്‍ ഫണ്ടും നിപ്പോണ്‍ മ്യൂച്വല്‍ ഫണ്ടും സ്‌മോള്‍ക്യാപ് ഓഹരി നിക്ഷേപങ്ങളില്‍ നിയന്ത്രണം സ്വയം ഏര്‍പ്പെടുത്തിയിരുന്നു. 2024 മാര്‍ച്ച് നാലു മുതല്‍ കൊട്ടക് മ്യൂച്വല്‍ ഫണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരു മാസത്തില്‍ നിക്ഷേപകന് സ്‌മോള്‍ക്യാപ് ഫണ്ടില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക രണ്ടുലക്ഷം രൂപയായി കൊട്ടക് മ്യൂച്വല്‍ ഫണ്ട് പരിമിതപെടുത്തി. പ്രതിമാസ എസ്.ഐ.പി നിക്ഷേപം 25,000 രൂപവരെ അനുവദിക്കും.
2023ല്‍ മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി പദ്ധതികളില്‍ നിക്ഷേപം വന്നതില്‍ 40 ശതമാനത്തില്‍ അധികം സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് ഫണ്ട് പദ്ധതികളിലായിരുന്നു. 64,000 കോടി രൂപയുടെ നിക്ഷേപമാണ് സ്‌മോള്‍, മിഡ്ക്യാപ് ഫണ്ടുകള്‍ക്ക് ലഭിച്ചത്. മൊത്തം ഇക്വിറ്റി ഫണ്ട് നിക്ഷേപം 1,60,000 കോടി രൂപ.
നിലവില്‍ 18ല്‍പ്പരം സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ 25 മുതല്‍ 50 ശതമാനം വരെ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടും ലിസ്റ്റഡ് സ്‌മോള്‍ക്യാപ് ഓഹരികളുടെ എണ്ണം കുറവായത് കൊണ്ടുമാണ് സെബി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതെന്ന് കരുതുന്നു.
വിപണി മൂല്യം 5,000 കോടി രൂപയില്‍ താഴെയുള്ള ഓഹരികളെയാണ് സ്‌മോള്‍ക്യാപ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.