മുംബൈ: ആനന്ദ് രതി വെൽത്ത് 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഏകീകൃത വരുമാനത്തിൽ 33% വളർച്ച രേഖപ്പെടുത്തി. 138 കോടി രൂപയാണ് സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ വരുമാനം. ഈ കാലയളവിൽ വെൽത്ത് സ്ഥാപനത്തിന്റെ അറ്റാദായം 41% ഉയർന്ന് 43 കോടി രൂപയായി.
കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 16% വർധിച്ച് 35,842 കോടി രൂപയായി. കഴിഞ്ഞ വർഷം ഡിസംബർ 15 ന് ലിസ്റ്റുചെയ്ത ആനന്ദ് രതി വെൽത്തിന്റെ ഓഹരികൾ അതിന്റെ ഇഷ്യു വിലയായ 550 രൂപയേക്കാൾ 24% നേട്ടമുണ്ടാക്കി.
2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ സ്ഥാപനം 2,474 കോടി രൂപയുടെ അറ്റ ഒഴുക്ക് രേഖപ്പെടുത്തി. ഇത് മുൻ വർഷം ഇതേ കാലയളവിലെ 1,202 കോടി രൂപയുടെ അറ്റ ഒഴുക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കമ്പനി 83 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തപ്പോൾ ഇതേ കാലയളവിലെ മൊത്തം വരുമാനം 34% ഉയർന്ന് 272 കോടി രൂപയായി.
ബോർഡ് ഓഹരിയൊന്നിന് 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. എല്ലാ ബാഹ്യ വെല്ലുവിളികൾക്കിടയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചതായി ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട സിഇഒ രാകേഷ് റാവൽ പറഞ്ഞു.