Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കടം തീർക്കൽ ഊർജ്ജിതമായതോടെ റിലയൻസ് പവർ ഓഹരികൾ 24 രൂപയിലേക്ക്

ബിസിനസ് വിജയങ്ങളുടെയും സമ്പത്തിന്റെയും നേട്ടങ്ങളാൽ സഹോദരൻ മുകേഷ് അംബാനി നിത്യവും വാർത്തകളിൽ ഇടംപിടിക്കുമ്പോൾ കടബാധ്യതയുടെയും ബിസിനസ് തകർച്ചയുടെയും പേരിൽ വിവാദ നായകനായിരുന്നു അനിൽ അംബാനി.

അടുത്തിടെ മുകേഷിന്റെ മകൻ ആനന്ദ് അംബാനിയുടെ വിവാഹപൂർവ ചടങ്ങുകളിൽ ഒരു സാധാരണക്കാരനെ പോലെ അനിൽ പങ്കെടുക്കാനായി എത്തിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയെ സഹതാപ വാക്കുകളായിരുന്നു. എന്നാൽ കടക്കെണിയിൽ നിന്നും അദ്ദേഹം മോചിതനാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അനിൽ അംബാനി നേതൃത്വം നൽകുന്ന വൈദ്യുത കമ്പനിയായ റിലയൻസ് പവർ (BSE : 532939, NSE : RPOWER), മൂന്ന് ബാങ്കുകൾക്ക് നൽകാനുണ്ടായിരുന്ന കടം മുഴുവനും കഴിഞ്ഞയാഴ്ചയോടെ തിരിച്ചടച്ചതായാണ് റിപ്പോർട്ട്.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡിബിഎസ് ബാങ്ക് തുടങ്ങിയ ബാങ്കിങ് സ്ഥാപനങ്ങളിലെ ബാധ്യതയാണ് അനിൽ അംബാനി അടച്ചുതീർത്തത്. അതേസമയം റിലയൻ പവറിന്റെ മാതൃകമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ (BSE : 500390, NSE : RELINFRA) ബാധ്യതകളാണ് ഇനി അടച്ചുതീർക്കാനുള്ളത്.

ജെസി ഫ്ലവേഴ്സ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് 2,100 കോടി രൂപയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നൽകാനുള്ളത്. 2024 മാർച്ച് 31 വരെ വായ്പ തിരിച്ചടവിനുള്ള സാവകാശം റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് ജെസി ഫ്ലവേഴ്സ് എആർസി അനുവദിച്ച് നൽകിയിട്ടുണ്ട്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെയും റിലയൻസ് പവറിന്റെയും കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി യഥാർഥ വായ്പ ദാതാവായിരുന്ന യെസ് ബാങ്ക് ആണ് ജെസി ഫ്ലവേഴ്സ് എആർസിക്ക് ലോൺ ബുക്ക് കൈമാറിയത്.

അതേസമയം നടപ്പ് സാമ്പത്തിക വർഷത്തോടെ റിലയൻസ് പവറിന്റെ കടബാധ്യത തീർക്കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇനി റിലയൻസ് പവറിന് കൊടുത്തുതീർക്കാൻ ബാക്കിയുള്ളത് പ്രവർത്തന മൂലധനത്തിനായി ഐഡിബിഐ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള വായ്പയാണ്. വിഭവ സമാഹരണത്തിന്റെ ഭാഗമായി 2022 സെപ്റ്റംബറിൽ 15.50 രൂപ നിരക്കിൽ 20 കോടി ഓഹരികൾ വിഎഫ്എസ്ഐ ഹോൾഡിങ്സിന് റിലയൻസ് പവർ കൈമാറിയിരുന്നു.

റിലയൻസ് പവർ
കടബാധ്യത തീർക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ റിലയൻസ് പവർ ഓഹരികളിൽ വൻ കുതിപ്പ് ദൃശ്യമായി. ഇന്നലെ അഞ്ച് ശതമാനം കുതിച്ചുയർന്ന് 23.90 രൂപയിൽ ഓഹരിയുടെ അപ്പർ സർക്യൂട്ട് നിലവാരത്തിലാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിലയൻസ് പവർ ഓഹരിയിൽ 18 ശതമാനം നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വർഷ കാലയളവിൽ 132 ശതമാനം വർധനയും ഓഹരിയിൽ രേഖപ്പെടുത്തി.

ഇതോടെ കമ്പനിയുടെ വിപണി മൂല്യം 9,082 കോടി രൂപയായും ഉയർന്നു.

X
Top