
മുംബൈ: അനിൽ അംബാനിയുടെ മൂത്ത മകൻ ജയ് അൻമോൾ അംബാനിക്ക് ഒരു കോടി രൂപ പിഴ ചുമത്തി സെബി. റിലയൻസ് ഹോം ഫിനാൻസ് മുൻ ചീഫ് റിസ്ക് ഓഫിസർ കൃഷ്ണൻ ഗോപാലകൃഷ്ണനും 15 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഫണ്ട് വകമാറ്റിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടി.
ചുമത്തിയിരിക്കുന്ന പിഴ 45 ദിവസത്തിനകം നൽകണം. അപ്രൂവൽ നടപടികളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണിത്. നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ജയ് അൻമോൾ കമ്പനിയിൽ ആധിപത്യം നടത്തി സ്വന്തം നിലക്ക് നടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നും സെബി ചൂണ്ടിക്കാട്ടി.
നേരത്തെ റിലയൻസ് ഹോമിൽ നിന്ന് ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ സെബി പിഴ ചുമത്തിയിരുന്നു. കൂടാതെ അഞ്ചുവർഷത്തേക്ക് ഓഹരിവിപണിയിലേക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു.
റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായിരുന്നു. വിലക്കിനെ തുടർന്ന് വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിക്ക് കഴിയില്ല.
2018-19 സാമ്പത്തിക വർഷത്തിലാണ് റിലയൻസ് ഹോം ഫിനാൻസിൽ ഫണ്ട് വകമാറ്റിയെന്നത് സംബന്ധിച്ച് പരാതിയുയർന്നത്. തുടർന്ന് സെബി ഇക്കാര്യം അന്വേഷിക്കുകയായിരുന്നു.
അന്വേഷണത്തിൽ ആർ.എച്ച്.എഫ്.എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.