
കൊച്ചി: ‘അഭിനയിക്കാൻ താത്പര്യമുണ്ട്. ഒരവസരം തരാമോ…’ചാൻസ് ചോദിക്കുന്നത് ഏതെങ്കിലും സിനിമയില്‍ അഭിനയിക്കാനാണെന്ന് കരുതിയെങ്കില്‍ തെറ്റി.
ചോദ്യം കൊച്ചി മെട്രോയോടാണ്.
സോഷ്യല്‍ മീഡിയ പേജില്‍ മുഖം കാണിക്കാനാണ് ഈ അവസരം തേടല്‍. മെട്രോയുടെ റീല്‍സിനും സ്റ്റോറിക്കുമെല്ലാം റീച്ച് കൂടിയതോടെയാണ് അഭിനയമോഹികളുടെ സന്ദേശങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആർ.എല്‍.) ലഭിച്ചു തുടങ്ങിയത്.
ഫോട്ടോയും ബയോഡേറ്റയുമെല്ലാം ഉള്‍പ്പെടെയാണ് സന്ദേശങ്ങളെത്തുന്നത്. എന്നാല്‍, മെട്രോയുടെ റീല്‍സിലും സ്റ്റോറിയിലുമെല്ലാം പ്രത്യക്ഷപ്പെടുന്നതിലേറെയും കൊച്ചി മെട്രോ ജീവനക്കാർ തന്നെയാണ്. തത്കാലം പുറമേ നിന്നുള്ള അപേക്ഷകളൊന്നും പരിഗണിക്കാനാകാത്ത അവസ്ഥയിലാണ് കൊച്ചി മെട്രോ അധികൃതർ.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്നതിന് മെട്രോയ്ക്ക് സ്വന്തമായൊരു സോഷ്യല്‍ മീഡിയ ടീം തന്നെയുണ്ട്. ജീവനക്കാർ തന്നെയാണ് ഇത് നയിക്കുന്നത്. ഫെയ്സ്ബുക്കില്‍ അഞ്ചു ലക്ഷത്തോളം ഫോളോവേഴ്സാണ് കൊച്ചി മെട്രോയ്ക്കുള്ളത്. ഇൻസ്റ്റഗ്രാമില്‍ 80,000 ആണ് ഫോളോവേഴ്സ്. ഇൻസ്റ്റാ കണ്ടന്റ് 40 ലക്ഷത്തോളം പേരിലേക്ക് എത്തുന്നുണ്ടെന്നും കൊച്ചി മെട്രോ അധികൃതർ പറയുന്നു.
പാട്ടും ഡാൻസും സ്കിറ്റുമെല്ലാം കോർത്തിണക്കിയാണ് വീഡിയോകള്‍. ഇതില്‍ വേഷമിടാൻ താത്പര്യമുള്ളവരെ ജീവനക്കാരില്‍നിന്നുതന്നെ തിരഞ്ഞെടുക്കും. ജോലിയെ ബാധിക്കാത്ത രീതിയിലാണ് ചിത്രീകരണം.
മെട്രോയുടെ വിവിധ പരിപാടികളും ഓഫറുകളുമെല്ലാം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ദിവസവും പോസ്റ്റുകളുണ്ടാകും.