
മുംബൈ: 1,400 സ്കൂൾ ബസുകൾക്കായി യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് കമ്പനി ഓർഡറുകൾ നേടിയതായി അറിയിച്ച് അശോക് ലെയ്‌ലാൻഡ്. ഓർഡർ ലഭിച്ച വാർത്തയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.08 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 158.75 രൂപയിലെത്തി.
ഓർഡർ പ്രകാരം 55 സീറ്റുകളുള്ള ഫാൽക്കൺ ബസുകളും 32 സീറ്റുകളുള്ള ഓസ്റ്റർ ബസുകളും അശോക് ലെയ്‌ലാൻഡിന്റെ യുഎഇയിലെ റാസൽ ഖൈമയിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് വിതരണം ചെയ്യും. ഇത് ജിസിസിയിലെ ഏക സർട്ടിഫൈഡ് ലോക്കൽ ബസ് നിർമ്മാണ കേന്ദ്രമാണ്.
അശോക് ലെയ്‌ലാൻഡിന്റെയും യുഎഇയിലെ റാസൽ ഖൈമ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെയും (RAKIA) സംയുക്ത സംരംഭമാണ് റാസൽ ഖൈമ പ്ലാന്റ്, കൂടാതെ ഇതിന് പ്രതിവർഷം 4,000 ബസുകൾ നിർമ്മിക്കാനുള്ള ശേഷിയുമുണ്ട്. ജിസിസി നിർമ്മിത ബസുകളുടെ മൊത്തം ഇടപാട് അശോക് ലെയ്‌ലാൻഡിന്റെ യുഎഇ വിതരണ പങ്കാളികളായ സ്വൈദാൻ ട്രേഡിംഗ് – അൽ നബൂദ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ഒന്നാണ്. കൂടാതെ ആഗോളതലത്തിൽ ബസുകളുടെയും ട്രക്കുകളുടെയും ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളാണ് കമ്പനി. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനി 68 കോടി രൂപയുടെ അറ്റാദായം നേടി.