
കൊച്ചി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ പ്രമുഖ പൊതുമേഖല ബാങ്കുകളായ ബാങ്ക് ഒഫ് ഇന്ത്യയും യൂകോ ബാങ്കും വായ്പകള്‍ക്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. മറ്റ് ബാങ്കുകളും വായ്പകളുടെ പലിശ ഉടൻ കുറച്ചേക്കും.
ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, കാർഷിക വായപകളുടെ പലിശ കാല്‍ ശതമാനമാണ് ബാങ്ക് ഒഫ് ഇന്ത്യയും യൂകോ ബാങ്കും കുറച്ചത്. ബാങ്ക് ഒഫ് ഇന്ത്യയുടെ റിപ്പോ അധിഷ്‌ഠിതമായ വായ്പാ പലിശ 9.10 ശതമാനത്തില്‍ നിന്ന് 8.85 ശതമാനമായാണ് കുറച്ചത്.
നടപ്പുവർഷം തുടങ്ങിയതിന് ശേഷം രണ്ട് തവണയാണ് റിസർവ് ബാങ്ക് പലിശ കുറച്ചത്. വായ്പകളുടെ പലിശ അര ശതമാനം കുറഞ്ഞതോടെ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി മെച്ചപ്പെട്ടു.
വാഹന വിപണിക്ക് കരുത്താകും
മുഖ്യ പലിശ നിരക്ക് കുറയ്ക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം രാജ്യത്തെ വാഹന വിപണിക്ക് കരുത്ത് പകരുമെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. പലിശ കുറയുന്നതോടെ ഉപഭോക്താക്കളുടെ വാങ്ങല്‍ താത്പര്യം കൂടുമെന്നും അവർ പറയുന്നു.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6ശതമാനമായി കുറച്ചതിലൂടെ രാജ്യത്തിന്റെ ജി.ഡി.പി വളർച്ച പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വളർച്ച പ്രവചനം 6.7ശതമാനത്തില്‍ നിന്ന് 6.5ശതമാനമായി കുറച്ചുവെങ്കിലും ഇന്ത്യയ്ക്ക് മികച്ച നേട്ടമുണ്ടാക്കാനാകും. വരും മാസങ്ങളില്‍ മുഖ്യ പലിശ ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
വി. പി നന്ദകുമാർ
മാനേജിംഗ് ഡയറക്ടർ
മണപ്പുറം ഫിനാൻസ്