
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗം ആരംഭിച്ചു. പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് സൂചന. റിസർവ് ബാങ്കിന്റെ പണനയം പുറത്തു വരുന്നതിന് മുൻപ് രാജ്യത്തെ നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് കുറച്ചത്. ഇത് സാധാരണ നിക്ഷേപകരെയും മുതിർന്ന പൗരന്മാരെയും സാരമായി ബാധിക്കും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് തങ്ങളുടെ പ്രത്യേകസ് സ്ഥിര നിക്ഷേപ പദ്ധതി അവസാനിപ്പിച്ചിട്ടുണ്ട്. കൂടാതെ ഏപ്രിൽ 1 മുതൽ പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പ്രഖ്യാപിക്കുകയും ചെയ്തു.
യെസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവ തിരഞ്ഞെടുത്ത കാലാവധികളിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ അറിയാം.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
ഒരാഴ്ച മുതൽ 10 വര്ഷം വരെ കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് 3% മുതൽ 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10 മാസം മുതൽ 21 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25% പലിശ നൽകും.
പുതിയ നിരക്കുകൾ 2025 ഏപ്രിൽ 1 മുതൽ ബാധകമാകും. മുതിർന്ന പൗരന്മാർക്ക്, ഒരാഴ്ച മുതൽ 10 വര്ഷം വരെ കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് 3.5% മുതൽ 7.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 10 മാസം മുതൽ 21 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.75% പലിശ നൽകും.
യെസ് ബാങ്ക്
യെസ് ബാങ്ക് തിരഞ്ഞെടുത്ത കാലാവധികളിലുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്.
ഒരാഴ്ച മുതൽ 10 വര്ഷം വരെ കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.25% മുതൽ 7.75% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഒരു വര്ഷം മുതൽ രണ്ട് വര്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
മുതിർന്ന പൗരന്മാർക്ക്, 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3.75% മുതൽ 8.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, മുമ്പ് ഇത് 3.75% മുതൽ 8.50% വരെയായിരുന്നു.
പഞ്ചാബ് & സിന്ധ് ബാങ്ക്
പ്രത്യേക സ്ഥിര നിക്ഷേപ പലിശ നിരക്ക് ബാങ്ക് കുറച്ചിട്ടുണ്ട്. 77.2%, 7.45% പലിശ നൽകിയിരുന്ന 333 ദിവസത്തെയും 555 ദിവസത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾ നിർത്തലാക്കി, 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ 20 ബേസിസ് പോയിന്റുകൾ കുറച്ചു.