ബെംഗളൂരു: ചെന്നൈയെയും കൊച്ചിയെയും പിന്തള്ളി ബംഗളൂരുവിലെ കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെ.ഐ.എ) ആദ്യമായി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വിമാനത്താവളമായി.
ഒക്ടോബറിൽ 4.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് ബംഗളൂരു വിമാനത്താവളത്തിലൂടെ കടന്നു പോയത്. ചെന്നൈ എയര്‍പോര്‍ട്ടിലൂടെ 4.5 ലക്ഷവും കൊച്ചി വിമാനത്താവളത്തിലൂടെ 4.1 ലക്ഷവും അന്താരാഷ്ട്ര യാത്രക്കാരാണ് ഒക്ടോബര്‍ മാസം സഞ്ചരിച്ചത്.
17.5 ലക്ഷം പേര്‍ സഞ്ചരിച്ച ഡൽഹിയും 12.5 ലക്ഷം പേര്‍ സഞ്ചരിച്ച മുംബൈയുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കണക്കുകള്‍ പ്രകാരം പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയത്.
2023 ഒക്ടോബറിലെ 3.9 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വര്‍ഷം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 24.3 ശതമാനം വളർച്ചയാണ് ബംഗളൂരു രേഖപ്പെടുത്തിയത്.
2024 ഒക്ടോബറിൽ ആകെ 35.7 ലക്ഷം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരാണ് ബംഗളൂരുവിലൂടെ കടന്നു പോയത്. ഡൽഹി (64.4 ലക്ഷം), മുംബൈ (44.2 ലക്ഷം) എന്നിവയാണ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.