
ന്യൂയോർക്ക്: വാറൻ ബഫറ്റിന്റെ കമ്പനി വീണ്ടും നഷ്ടം രേഖപ്പെടുത്തി, ഇത്തവണ കമ്പനിയുടെ നഷ്ട്ടം 2.7 ബില്യൺ ഡോളറാണ്. മൂന്നാം പാദത്തിൽ അതിന്റെ നിക്ഷേപ പോർട്ട്‌ഫോളിയോയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് നഷ്ടത്തിലേക്ക് നയിച്ചത്. എന്നാൽ കമ്പനിയുടെ ഗെയിക്കോ ഒഴികെയുള്ള മിക്ക ഓപ്പറേറ്റിംഗ് ബിസിനസുകളും മികച്ച പ്രകടനം കാഴ്ചവച്ചു.
ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ കമ്പനി 10.3 ബില്യൺ ഡോളർ ലാഭം നേടിയിരുന്നു. എന്നാൽ ഈ വർഷം രണ്ടാം പാദത്തിൽ ബെർക്ക്‌ഷെയറിന് 44 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അവലോകന പാദത്തിൽ ബെർക്ക്‌ഷെയറിന്റെ പ്രവർത്തന വരുമാനം 20% ഉയർന്ന് 7.76 ബില്യൺ ഡോളറിലെത്തിയപ്പോൾ മൊത്തം വരുമാനം 9% വർധിച്ച് 76.9 ബില്യൺ ഡോളറിലെത്തി.
മൂന്നാം പാദത്തിൽ അല്ലെഗാനി ഇൻഷുറൻസ് കമ്പനിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ബെർക്ക്‌ഷയർ 11.6 ബില്യൺ ഡോളർ ചെലവഴിച്ചു. കൂടാതെ ബഫറ്റിന്റെ ഈ പാദത്തിലെ ഏറ്റവും വലിയ ഓഹരി നിക്ഷേപങ്ങളിൽ ഏകദേശം 12 ബില്യൺ ഡോളർ മൂല്യമുള്ള ഓക്‌സിഡന്റൽ പെട്രോളിയം ഓഹരികളും ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള ഷെവ്‌റോൺ ഓഹരികളും ഉൾപ്പെടുന്നു.
എണ്ണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പുറമെ, പ്രിന്റർ നിർമ്മാതാക്കളായ എച്ച്പി ഇങ്കിന്റെ 120 ദശലക്ഷത്തിലധികം ഓഹരികളും ബെർക്ക്‌ഷയർ സ്വന്തമാക്കി. ബെർക്‌ഷെയറിന്റെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ ആപ്പിൾ, അമേരിക്കൻ എക്‌സ്‌പ്രസ്, ബാങ്ക് ഓഫ് അമേരിക്ക, കൊക്കകോള, ലുബ്രിസോൾ എന്നിവയുൾപ്പെടയുള്ള പ്രമുഖ കമ്പനികൾ ഉൾപ്പെടുന്നു.