ന്യൂയോർക്ക്: യുഎസിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 1.7 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ബിഎംഡബ്ല്യു എജി അറിയിച്ചു. ഇതിലൂടെ യുഎസിലെ ഇവി ഉൽപ്പാദനം വർധിപ്പിക്കാനാണ് വാഹന നിർമ്മാതാവിന്റെ പദ്ധതി.
ജർമ്മൻ വാഹന നിർമ്മാതാവ് അവരുടെ സ്പാർട്ടൻബർഗിലെ സൗത്ത് കരോലിന പ്ലാന്റിൽ 1 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്നും, കൂടാതെ സൗത്ത് കരോലിനയിലെ വുഡ്‌റഫിൽ പുതിയ ഹൈ-വോൾട്ടേജ് ബാറ്ററി അസംബ്ലി സൗകര്യത്തിനായി 700 മില്യൺ ഡോളർ ചെലവഴിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കമ്പനി ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒറ്റ നിക്ഷേപമാണിതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ ഒലിവർ സിപ്‌സെ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2030-ഓടെ കുറഞ്ഞത് ആറ് പൂർണ വൈദ്യുത ബിഎംഡബ്ല്യു മോഡലുകളെങ്കിലും അമേരിക്കയിൽ നിർമിക്കാനാണ് ആഡംബര വാഹന നിർമാതാക്കളുടെ പദ്ധതി.
യൂറോപ്പിലും ചൈനയിലും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാല് അധിക ബാറ്ററി സെൽ ഫാക്ടറികൾ നിർമ്മിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ പങ്കാളികൾ നിർമ്മിക്കുന്ന സെൽ ഫാക്ടറികൾ ഓരോന്നിനും 20 GWh വരെ വാർഷിക ശേഷി ഉണ്ടായിരിക്കും. ബിഎംഡബ്ല്യുവിന്റെ 30 വർഷം പഴക്കമുള്ള സൗത്ത് കരോലിന പ്ലാന്റ് ഇതുവരെ 6 ദശലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിച്ചു. ഇതിന് 450,000 വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ട്.