മുംബൈ: ഇന്ത്യയിലെ ഊർജ്ജ സുരക്ഷയ്ക്കായി ക്രൂഡ് ഓയിൽ സ്രോതസ്സ് വൈവിധ്യവത്കരിക്കുന്നതിന് സഹായിക്കുന്നതിനായി ബ്രസീലിന്റെ ദേശീയ എണ്ണ കമ്പനിയായ പെട്രോബ്രാസുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി പ്രഖ്യാപിച്ച് സർക്കാർ ഓയിൽ റിഫൈനറായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ).
ധാരണാപത്രത്തിൽ ബിപിസിഎൽ ചെയർമാൻ അരുൺ കുമാർ സിങ്ങും പെട്രോബ്രാസ് സിഇഒ കയോ പെയ്‌സ് ഡി ആന്ദ്രേഡും ഒപ്പുവച്ചതായി ബിപിസിഎൽ പ്രസ്താവനയിൽ അറിയിച്ചു. കരാർ പ്രകാരം ഭാവിയിൽ ഇരു കമ്പനികളും തമ്മിലുള്ള ക്രൂഡ് ഓയിൽ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ബിപിസിഎൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രൂഡ് ഇറക്കുമതി സാധ്യതകൾ പരിശോധിക്കുകയും ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
കൂടാതെ ഭാരത് പെട്രോ റിസോഴ്‌സ് ലിമിറ്റഡ് (ബിപിആർഎൽ) ബ്രസീലിൽ ഓയിൽ ബ്ലോക്ക് വികസിപ്പിക്കുന്നതിനായി 1.6 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. പെട്രോബ്രാസിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ബ്രസീലിലെ ഒരു അൾട്രാ-ഡീപ് വാട്ടർ ഹൈഡ്രോകാർബൺ ബ്ലോക്കിൽ അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി വഴി ബിപിസിഎല്ലിന് ഓഹരി പങ്കാളിത്തമുണ്ട്.
പ്രതിദിനം 706,000 ബാരൽ (bpd) ശേഷിയുള്ള മൂന്ന് റിഫൈനറികൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലർ ആണ് ബിപിസിഎൽ.