
മുംബൈ: സ്വകാര്യവൽക്കരണത്തിന്റെ അനിശ്ചിതത്വത്തിന് പിന്നാലെ, പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) അതിന്റെ പെട്രോകെമിക്കൽ ശേഷി വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. ചലനാത്മക വിപണിയിൽ മത്സരശേഷി നിലനിർത്താനും ഭാവിയിൽ സജ്ജരായിരിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പെട്രോകെമിക്കൽസ് പ്രോജക്ടുകളിൽ വലിയ നിക്ഷേപം ബിപിസിഎൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ബിപിസിഎൽ റിഫൈനറീസ് ഡയറക്ടർ സഞ്ജയ് ഖന്ന പറഞ്ഞു.
പെറ്റ്‌കെം വിപുലീകരണത്തിൽ കമ്പനി 30,000 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നും, ഡെബ്റ്, ഇക്വിറ്റി എന്നീ മാർഗ്ഗങ്ങൾ പിന്തുടരാനും മൂലധനം ഉയർത്താനും ബിപിസിഎൽ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത 4-5 വർഷത്തിനുള്ളിൽ ശേഷി കൂട്ടൽ ജോലികൾ പൂർത്തിയാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ഖന്ന കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനം (പിഎസ്‌യു) ഏറ്റെടുക്കാൻ താൽപര്യം കാണിച്ച മൂന്ന് കമ്പനികളിൽ രണ്ടെണ്ണം തങ്ങളുടെ ബിഡ്ഡുകൾ പിൻവലിച്ചതിനെത്തുടർന്ന് സർക്കാർ കഴിഞ്ഞയാഴ്ച ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണ നടപടികൾ നിർത്തിവച്ചിരുന്നു
ബിനയിലെയും കൊച്ചി റിഫൈനറിയിലെയും പെട്രോകെമിക്കൽ പ്രോജക്ടുകൾക്കായി ബിപിസിഎൽ പ്രീ-പ്രൊജക്റ്റ് പ്രവർത്തനങ്ങൾ കമ്മീഷൻ ചെയ്തിട്ടുണ്ട്. കമ്പനിയുടെ പ്രാഥമിക കണക്ക് പ്രകാരം രണ്ട് പദ്ധതികളും 2026ൽ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.