
കൊച്ചി: സമ്പൂർണ മാലിന്യ സംസ്കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയ്ക്ക് പുതുതുടക്കം. ബ്രഹ്മപുരത്തെ മാലിന്യത്തില്‍നിന്ന് ഉത്പാദിപ്പിച്ച ജൈവവളത്തിന്റെ ആദ്യ കയറ്റുമതി മേയർ എം. അനില്‍കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാ പ്രദേശങ്ങളില്‍നിന്നുള്ള ജൈവമാലിന്യ സംസ്കരണത്തിന് ബ്ലാക്ക് സോള്‍ജിയർ ഫ്ളൈ ലാർവ സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ ലാർവകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്രക്രിയയിലൂടെ ഉത്പാദിപ്പിച്ച ജൈവവളമാണ് ദുബായിയിലെ എസ്‌എസ്കെ ബ്ലൻഡിങ് എല്‍എല്‍സിയിലേക്ക് കയറ്റുമതി ചെയ്തത്.
25 ടണ്‍ വരുന്ന ജൈവവളത്തിന്റെ കണ്ടെയ്നറാണ് കടല്‍മാർഗം ദുബായിയിലേക്ക് തിരിച്ചത്.
സിഗ്മ, ഫാബ്കോ എന്നീ രണ്ട് ഏജൻസികളാണ് നിലവില്‍ കരാർ അടിസ്ഥാനത്തില്‍ ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്കരണം നടത്തുന്നത്.
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, സൂപ്രണ്ടിങ് എൻജിനീയർ ബിജോയ്, ഹെല്‍ത്ത് ഓഫീസർ, എൻജിനിയറിങ്, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ ഉറച്ച പിന്തുണ നല്‍കി.
ബ്രഹ്മപുരം പ്ലാന്റില്‍നിന്നുള്ള ജൈവവളത്തിന്റെ കയറ്റുമതി നഗരത്തിന്റെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലെ ഒരു പുതിയ ചുവടുെവപ്പായി കൂടി മാറിയിരിക്കുകയാണെന്ന് മേയർ എം. അനില്‍കുമാർ പറഞ്ഞു.