
ന്യൂഡൽഹി: ബിഎസ്എൻഎലിൻെറ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി വിദേശ സ്ഥാപനത്തെ നിയമിക്കുകയാണ് കേന്ദ്രം. സ്വകാര്യ മേഖലയിലെ ടെലികോം ഓപ്പറേറ്റർമാരുമായി മത്സരിക്കാൻ ബിഎസ്എൻഎലിനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
മൂന്ന് വർഷത്തെ രൂപരേഖ വികസിപ്പിക്കുന്നതിനായി യുഎസിലെ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനെയാണ് നിയമിക്കുന്നത്. എന്നാൽ അനാവശ്യ നടപടിയാണ് സർക്കാരിൻേറതെന്നാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയൻ ആരോപിക്കുന്നത്.
ടെലികോം കമ്പനിയുടെ 90 ശതമാനം ജോലികളും ഔട്ട്‌സോഴ്‌സ് ചെയ്യാനും പദ്ധതിയുണ്ടെന്നും ഇത് നിലവിലുള്ള ജീവനക്കാരുടെ തൊഴിലിനെ ബാധിക്കുമെന്നും തൊഴിലാളി സംഘടന ആരോപിക്കുന്നു.
ബിസിജിയെ നിയമിക്കുന്നത് അർത്ഥശൂന്യമായ നടപടിയാണെന്നും കമ്പനിയുടെ അടിസ്ഥാന പ്രവർത്തനങ്ങൾക്കൊന്നും ഫണ്ട് കണ്ടെത്താൻ ആകുന്നില്ലെന്നുമാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻെറ വാദം. 132.16 കോടി രൂപയുടെ പാഴ് ചെലവാണ് ഇത് ഉണ്ടാക്കുന്നത് എന്ന് യൂണിയൻ പറയുന്നു.
ബിഎസ്എൻഎലിൻെറ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഉപരിപ്ലവമായ നടപടി മാത്രമാണ് സർക്കാരിൻേറതെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. നിലവിലുള്ള ജീവനക്കാരുടെ അനുഭവപരിചയം പ്രയോജനപ്പെടുത്തണമെന്നും സംഘടന ഓർമിപ്പിക്കുന്നു.
2009-2010 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ നഷ്‌ടത്തിലാണ്. ബിഎസ്എൻഎലിൻെറ മുന്നേറ്റത്തിനായി ബിസിജിയെ കൂടാതെ ഡിലോയിറ്റ്, കെപിഎംജി തുടങ്ങിയ കൺസൾട്ടൻ്റുമാരെയും നിയോഗിച്ചിരുന്നു.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് 4ജി നെറ്റ്‌വർക്കുകൾ വിപുലീകരിക്കാനുള്ള കഴിവില്ലായ്മയാണ് ബിഎസ്എൻഎല്ലിൻ്റെ തകർച്ചയ്ക്ക് പ്രധാന കാരണം എന്നാണ് എംപ്ലോയീസ് യൂണിയൻെറ പ്രധാന ആരോപണം.
അതേസമയം ബിഎസ്എൻഎലിൻെറ പ്രവർത്തനം മെച്ചപ്പെടുത്താനും ടെലികോം രംഗത്ത് സ്വയംപര്യാപ്തത നേടാനും ശക്തമായ ഇടപെടൽ നടത്തുകയാണ് സർക്കാർ. രാജ്യത്ത് 4ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ടിസിഎസ്, തേജസ് നെറ്റ്‌വർക്ക് തുടങ്ങിയ കമ്പനികൾക്ക് ബിഎസ്എൻഎൽ ഏകദേശം 19,000 കോടി രൂപയുടെ കരാറുകൾ ആണ് നൽകിയിരിക്കുന്നത്.
ഇത് 5 ജിയിലേക്കും അപ്‌ഗ്രേഡു ചെയ്യാനുള്ള പദ്ധതിക്ക് വേഗം കൂട്ടണമെന്ന് കർശന നിർദേശമുണ്ട്. രാജ്യവ്യാപകമായി 4ജി സേവനങ്ങൾ നൽകാൻ കമ്പനി ഒരുങ്ങുകയാണ്.
പരീക്ഷണാടിസ്ഥാനത്തിൽ ബിഎസ്എൻഎൽ നൽകിയ 4ജിക്ക് റെക്കോഡ് വേഗം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഎസ്എൻഎലിൻെറ 4ജി സേവനങ്ങൾ ഇപ്പോൾ പഞ്ചാബ്, ഹിമാചൽ പ്രദേശ്, യുപി വെസ്റ്റ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നൽകുന്നുണ്ട്.