എഐ മേഖലകൾക്കായി എന്തൊക്കെ പ്രഖ്യാപനങ്ങളാകും ബജറ്റിലുണ്ടാവുകയെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു ഗെയിമിങ്ങുൾപ്പടെയുള്ള ടെക്നോളജി മേഖലകള്‍.
നിർമിത ബുദ്ധിയിലും ഗെയിമിങിലും ഊർജ്ജ രംഗത്തും മറ്റു രാജ്യങ്ങൾ വലിയ മുന്നേറ്റം കൈവരിക്കുമ്പോൾ ഇന്ത്യ എന്തായിരിക്കും ചെയ്യുകയെന്ന ആകാംക്ഷയും കാത്തിരിപ്പിലുണ്ടായിരുന്നു.
സർക്കാർ സ്‌കൂളുകളിലേക്ക് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വിപുലീകരിക്കുകയും സോളാർ സെല്ലുകളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനൊപ്പം ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ട് സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിൽ നടത്തി.
എന്തൊക്കെയാണ് ടെക്നോളജി മേഖലയെ സ്വാധീനിക്കുന്ന ബജറ്റ് പ്രസംഗത്തിലെ സൂചനകളെന്ന് നോക്കാം
∙ ഭാരത് നെറ്റ് പ്രോഗ്രാമിന് കീഴിൽ രാജ്യത്തുടനീളമുള്ള എല്ലാ സെക്കൻഡറി സ്കൂളുകളിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വിപുലീകരിക്കും. സർക്കാർ സ്കൂളുകളിൽ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അടൽ തിങ്കിങ് ലബോറട്ടറികൾ (എടിഎൽ) സ്ഥാപിക്കും.
∙ ഗവേഷണവും വികസനവും വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ഡീപ്‌ടെക് ഫണ്ട്-ഓഫ്-ഫണ്ടുകൾ സർക്കാർ പര്യവേക്ഷണം ചെയ്യുകയാണ്. പ്രധാനമന്ത്രി ഗതി ശക്തി സംരംഭത്തിൽ നിന്നുള്ള ഡാറ്റ സ്വകാര്യ മേഖലയുമായി പങ്കിടും,
∙ രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിന് ഭാരത് ട്രേഡ് നെറ്റ് പ്ലാറ്റ്ഫോം സ്ഥാപിക്കും. ലോജിസ്റ്റിക്‌സ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ പോസ്റ്റിനെ നവീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
∙ ഗ്രിഡ് സ്‌കെയിൽ ബാറ്ററികൾ, സോളാർ ഫോട്ടോവോൾട്ടെയ്ക് (പിവി) സെല്ലുകൾ, ഇലക്‌ട്രോലൈസറുകൾ തുടങ്ങിയ ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനത്തിനായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം വിപുലീകരിക്കും.
∙ ഇ-ശ്രം രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡും സഹിതം 1 കോടിയിലധികം ഗിഗ് തൊഴിലാളികൾക്ക് സർക്കാർ ധനസഹായത്തോടെയുള്ള ഇൻഷുറൻസിന് അർഹതയുണ്ടാകും.