ജർമൻ ഐടി ഭീമനുമായി ധാരണാപത്രം ഒപ്പിട്ട് കേരളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദംഇലക്ട്രിക്ക് വാഹന വിപണിയിൽ 10,900 രൂപയുടെ പദ്ധതിയുമായി പിഎം ഇ- ഡ്രൈവ് വരുന്നുകയറ്റുമതിയും ഇറക്കുമതിയും അതിവേഗത്തിലാക്കാൻ പുതിയ ട്രേഡ് പോർട്ടലുമായി കേന്ദ്രം

‘വിദേശമദ്യ കയറ്റുമതി’ ചട്ടഭേദഗതി; പ്രതീക്ഷയോടെ വ്യവസായ ലോകം

തിരുവനന്തപുരം: വിദേശമദ്യം(Foreign Liquor) കയറ്റുമതി(Export) ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ(Rules) ഇളവുകൾ നിർദേശിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ പുതിയ മദ്യനയത്തിൽ പരിഗണിച്ചേക്കും. സംസ്ഥാനത്തിൻ്റെ കയറ്റുമതിയിലും വിദേശനാണയ വിനിമയത്തിലും(Forex Reserve) വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുന്നതാണ് ഈ നീക്കം.

കേരളത്തിൽ നിർമിക്കുന്ന വിദേശമദ്യം (IMFL) മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ നിലവിലുള്ള സങ്കീർണതകൾ പൂർണമായും ഇതോടെ ഇല്ലാതാകും.
കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ 9 സുപ്രധാന നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം മദ്യ കയറ്റുമതിക്ക് മാത്രമായി ഉള്ളവയാണ്.

കേരളത്തിൽ നിലവിൽ 17 ഡിസ്റ്റിലറികളാണ് ഉള്ളത്. അവ ഉല്പാദിപ്പിക്കുന്ന മദ്യത്തിൽ പ്രധാന പങ്കും ആഭ്യന്തരമായി മാത്രം വിൽക്കുന്നു. കയറ്റുമതിയിൽ നിലവിലെ കെട്ടു പിണഞ്ഞ നടപടിക്രമങ്ങളും ചട്ടങ്ങളും കയറ്റുമതിക്ക് ഒട്ടും അനുകൂലമല്ല.

ഡിസ്റ്റിലറികളുടെ ഉല്പാദനക്ഷമതയുടെ പകുതിയിൽ താഴെ മാത്രയെ പ്രയോജനപ്പെടുത്തുന്നുള്ളൂ. കയറ്റുമതി ചട്ടങ്ങളിൽ ഇളവു വന്നാൽ ഉല്പാദനം പൂർണ ശേഷിയിൽ നടത്താം.

ഇന്ത്യയിൽ നിന്ന് 2900 കോടിയുടെ വിദേശമദ്യ കയറ്റുമതി ഒരു വർഷത്തിൽ നടക്കുന്നു. അതിൽ കേരളത്തിൻ്റെ വിഹിതം 0.3% മാത്രമാണ്. 7100 ഓവർസീസ് എക്സ്പോർട്ട് ഷിപ്മെൻ്റുകളിൽ കേരളത്തിൽ നിന്നും 19 മാത്രം.

90 ലക്ഷം കേസ് മദ്യം ഇന്ത്യ കയറ്റുമതി ചെയ്യുന്നതിൽ കേരളത്തിൻ്റെ വിഹിതം 20,000 ൽ ഒതുങ്ങുന്നു. യുപി മാത്രം കേരളത്തിൻ്റെ 70 മടങ്ങ് കയറ്റുമതി ചെയ്യുന്നുണ്ട്. യുഎഇയിലേക്ക് മാത്രമുള്ള ഇന്ത്യൻ കയറ്റുമതി 740 കോടിയുടേതാണ്. ഉപഭോക്താക്കൾ ഭൂരിപക്ഷവും മലയാളികൾ. കേരളത്തിൻ്റെ വിഹിതമാകട്ടെ ഒരു കോടിക്ക് താഴെ.

ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ യാഥർത്ഥ്യമായാൽ ഈ രംഗത്ത് കേരളത്തിന് വൻ മുന്നേറ്റം നടത്താനാകും. കുറഞ്ഞത് 500 കോടിയുടെ കയറ്റുമതി വ്യവസായ ലോകം പ്രതീക്ഷിക്കുന്നു.

ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ മദ്യനയം സംബന്ധിച്ച പരാമർശങ്ങളിൽ ആദ്യന്തര ഉല്പാദനവും, കയറ്റുമതിയും എടുത്തു പറയുന്നു.

തനത് പഴങ്ങളിൽ നിന്നുള്ള വൈൻ ഉല്പാദനം അടക്കം പ്രോത്സാഹിപ്പിക്കുന്നതാണ് പ്രഖ്യാപിത ഇടത് നയം. അതേ സമയം ആഭ്യന്തര ഉപഭോഗം കുറയ്ക്കുക എന്ന നിലപാടിനെ കയറ്റുമതി ബാധിക്കുന്നില്ല.

ഈ വർഷം ജനുവരി 16-നാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. വ്യവസായം, എക്സൈസ് അടക്കം ബന്ധപ്പെട്ട വകുപ്പുകൾക്ക് അനുകൂല നിലപാടാണ് എന്ന് അറിയാൻ കഴിയുന്നു. സമിതി റിപ്പോർട്ട് വിവിധ തലങ്ങളിൽ പരിശോധനയും പൂർത്തിയാക്കിയതാണ്.

സെപ്റ്റംബർ ആദ്യം പുതിയ മദ്യനയം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദഗ്ധ സമിതി റിപ്പോർട്ട് ശുപാർശകൾ ഉൾപ്പെടുത്തുന്നതാകും മദ്യനയമെങ്കിൽ അത് കേരളത്തിൻ്റെ കയറ്റുമതി രംഗത്തിന് ഒരു വലിയ ബൂസ്റ്റർ ഡോസ് ആകും.

X
Top