
ന്യൂഡൽഹി: തങ്ങളെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാനുള്ള ദേശീയ കമ്പനി കാര്യ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ മലയാളിയുടെ ഉടമസ്ഥതയിലുള്ള എജുടെക് കമ്പനിയായ ബൈജൂസ് അപ്പീൽ നൽകി.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) നല്‍കിയ ഹരജിയിലാണ് ബൈജൂസിനെതിരെ കഴിഞ്ഞദിവസം കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായ നടപടിക്ക് തുടക്കമിട്ടത്.
സ്‌പോണ്‍സര്‍ഷിപ് വകയില്‍ 158 കോടി രൂപ ബൈജൂസ് തരാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐ ഹരജി നല്‍കിയത്. ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനും ട്രൈബ്യൂണൽ പ്രതിനിധിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ നടപടിക്കെതിരെ തങ്ങളുടെ വാദം അടിയന്തരമായി കേൾക്കണമെന്നാവശ്യപ്പെട്ടാണ് ബൈജൂസ് ദേശീയ കമ്പനി നിയമ അപ്പലറ്റ് ൈട്രബ്യൂണലിൽ അപ്പീൽ നൽകിയത്.
മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിെന ബൈജൂസ് സ്പോൺസർ ചെയ്തിരുന്നു. പണം നൽകാനാവാത്തതിനെ തുടർന്നുണ്ടായ തർക്കം രമ്യമായി പരിഹരിക്കാൻ ബി.സി.സി.ഐയുമായി ചർച്ച തുടങ്ങിയിരുന്നെന്നും അത് ഫലം കാണുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ബൈജൂസ് വക്താവ് പറഞ്ഞു.
നേരത്തേ ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കമ്പനിയുടെ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു.
ചിലർ ലോ ട്രൈബ്യൂണലില്‍ പരാതിയും നല്‍കി. എജുടെക് സ്ഥാപനം നടത്താന്‍ ബൈജു രവീന്ദ്രന്‍ യോഗ്യനല്ലെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. 2011ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എജുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ തുടക്കം.