ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ബൈജൂസിന് സുപ്രീം കോടതിയിൽ തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീർപ്പിന് സ്റ്റേ

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുമായി എജ്യുടെക് സ്ഥാപനമായ ബൈജൂസ് നടത്തിയ ഒത്തുതീർപ്പ് നീക്കത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന നാഷണൽ‍ കമ്പനി ലോ അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ (NCLAT) വിധി ഇതോടെ അപ്രസക്തമായി.

ബൈജൂസിന് വായ്പ നൽകിയ യുഎസ് ധനകാര്യസ്ഥാപനങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഹർജിയിന്മേൽ തുടർവാദം കോടതി ഓഗസ്റ്റ് 23ന് കേൾക്കും.

സ്പോൺസർഷിപ്പ് തുകയിൽ 158 കോടി രൂപ കുടിശിക വരുത്തിയെന്ന് കാട്ടിയായിരുന്നു നേരത്തേ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്. ബിസിസിഐയുടെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ ബൈജൂസിനെതിരെ പാപ്പരത്ത നടപടിക്ക് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ ബൈജൂസ് അപ്‍ലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ബിസിസിഐയുമായി ഒത്തുതീർപ്പ് ചർച്ചകളിലേക്കും കടന്നിരുന്നു. ബിസിസിഐക്കുള്ള കുടിശിക വീട്ടാമെന്ന് ബൈജൂസ് അറിയിച്ചതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന് എൻസിഎൽഎടി വിധിക്കുകയായിരുന്നു.

ബൈജൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രൻ ബൈജൂസിലെ തന്റെ ഓഹരികൾ വിറ്റഴിച്ചതുവഴി കിട്ടിയ വ്യക്തിഗത പണത്തിൽ നിന്നാണ് ബിസിസിഐക്കുള്ള കുടിശിക വീട്ടുകയെന്ന് വ്യക്തമാക്കിയിരുന്നു.

ബിസിസിഐക്ക് 158 കോടി രൂപ കൈമാറുകയും ചെയ്തു. ഒത്തുതീർപ്പ് അനുവദിക്കരുതെന്നും ബൈജൂസിനെതിരെ പാപ്പരത്ത നടപടിയുമായി മുന്നോട്ട് പോകണമെന്നുമുള്ള യുഎസ് വായ്പാദാതാക്കളുടെ ആവശ്യം തള്ളിയായിരുന്നു എൻസിഎൽഎടിയുടെ വിധി. യുഎസിൽ നിന്ന് ലഭിച്ച വായ്പയിൽ നിന്ന് പണമെടുത്താണ് ബിസിസിഐയുമായി ബൈജൂസ് ഒത്തുതീർപ്പിൽ എത്തിയതെന്നായിരുന്നു വായ്പാദാതാക്കളുടെ വാദം. ഇതും എൻസിഎൽഎടി തള്ളി.

പാപ്പർ നടപടി ഒഴിവായതോടെ ബൈജൂസിന്റെ നിയന്ത്രണം വീണ്ടും കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് തിരികെ കിട്ടിയിരുന്നു. ഇതിനെതിരെയാണ് വായ്പാദാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

ബൈജൂസിൽ നിന്ന് ലഭിച്ച 158 കോടി രൂപ മൂന്നാംകക്ഷി അക്കൗണ്ടിലേക്ക് (escrow account) മാറ്റാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. തർക്കത്തിൽപ്പെടുന്ന തുക, കേസിന്മേൽ വിധി വരുകയോ ഒത്തുതീർപ്പാവുകയോ ചെയ്യും വരെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് എസ്ക്രോ അക്കൗണ്ടുകൾ.

ബൈജൂസിന് വായ്പ അനുവദിച്ച യുഎസ് ധനകാര്യസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്ലാസ് ട്രസ്റ്റ് കമ്പനിയും നേരത്തേ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിച്ചിരുന്നു.

120 കോടി ഡോളറാണ് (ഏകദേശം 10,000 കോടി രൂപ) യുഎസ് വായ്പാദാതാക്കൾക്ക് ബൈജൂസ് വീട്ടാനുള്ളത്.

X
Top