
മുംബൈ: എഡ്‌ടെക് കമ്പനിയായ ബൈജൂസ് ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 500 മില്യൺ ഡോളർ (ഏകദേശം 3,900 കോടി രൂപ) സമാഹരിക്കാൻ സാധ്യതയുണ്ടെന്നും. യുഎസിലെ ഏറ്റെടുക്കലിനായി ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
യഥാക്രമം 500 മില്യൺ ഡോളറും 350 മില്യൺ ഡോളറും സമാഹരിക്കുന്നതിനായി അബുദാബിയിലെ സോവറിൻ വെൽത്ത് ഫണ്ടുകളുമായും (എസ്‌ഡബ്ല്യുഎഫ്) ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമായും (ക്യുഐഎ) കമ്പനി ചർച്ച നടത്തിവരികയാണ്. ഈ ധന സമാഹരണത്തിന് ശേഷം കമ്പനിയുടെ മൂല്യം ഏകദേശം 23 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള റീഡിംഗ് പ്ലാറ്റ്‌ഫോമായ എപികിനെ 500 മില്യൺ ഡോളറിനും കോഡിംഗ് സൈറ്റായ ടിങ്കറിനെ 200 മില്യൺ ഡോളറിനും കമ്പനി ഇതിനകം ഏറ്റെടുത്തിരുന്നു. കൂടാതെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ബോസ്റ്റൺ യൂണിവേഴ്‌സിറ്റി തുടങ്ങിയവ സൃഷ്‌ടിച്ച ഓൺലൈൻ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന യുഎസ് ആസ്ഥാനമായുള്ള എഡ്‌ടെക് സ്ഥാപനമായ 2 യുയുമായി ബൈജൂസ് സജീവ ചർച്ചയിലാണ്.
120 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ബൈജൂസിന്റെ പ്ലാറ്റ്‌ഫോമിൽ 7.5 ദശലക്ഷം ഉപയോക്താക്കൾ ഉണ്ട്.