
മുംബൈ: ഒരു പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ ക്യാഷ്ഫ്രീ പെയ്മെന്റ്‌സിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ എതിരാളികളായ റേസർപേ, സ്ട്രൈപ്പ്, പൈൻ ലാബ്‌സ്, എംഎസ്‌വൈപ്പ്, ഇന്നോവിറ്റി എന്നിവയ്‌ക്ക് നേരത്തെ തന്നെ പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ക്രെഡ്, ഫോൺപേ തുടങ്ങിയ വലിയ സ്ഥാപനങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 185 ഫിൻടെക് സ്ഥാപനങ്ങൾ ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം.
അതേസമയം ക്യാഷ്ഫ്രീ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല. 2020 മാർച്ചിൽ നിലവിൽ വന്ന പേയ്‌മെന്റ് അഗ്രഗേറ്റർ ചട്ടക്കൂട് പ്രകാരം ആർബിഐ അംഗീകരിച്ച സ്ഥാപനങ്ങൾക്ക് മാത്രമേ വ്യാപാരികൾക്ക് പേയ്‌മെന്റ് സേവനങ്ങൾ നൽകാനും ഏറ്റെടുക്കാനും കഴിയൂ.
അടുത്തിടെ, പേയ്‌മെന്റ് അഗ്രഗേറ്ററായി അതിന്റെ പേയ്‌മെന്റ് ഗേറ്റ്‌വേ സേവനമായ സാക്പേയെ പ്രവർത്തിപ്പിക്കാനുള്ള മോബിക്വിക്കിന്റെ അപേക്ഷ ആർബിഐ നിരസിച്ചിരുന്നു.