
ന്യൂഡൽഹി: ഇന്ത്യൻ വ്യോമ-നാവിക സേനകൾക്കുവേണ്ടി ഹോക്ക് 115 അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനർ വിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയിൽ ബ്രിട്ടീഷ് എയ്റോസ്‌പെയ്‌സ് കമ്പനി റോൾസ് റോയ്സിന്റെ പേരിൽ സിബിഐ കേസെടുത്തു.
2016 ഡിസംബറിൽ അഴിമതി നിരോധനനിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസെടുത്തത്.
റോൾസ് റോയ്സിനു പുറമേ കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടറായിരുന്ന ടിം ജോൺസ്, ആയുധ ഇടനിലക്കാരായ സുധീർ ചൗധരി, ഭാനു ചൗധരി എന്നിവരും കേസിലുൾപ്പെടുന്നു.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. 2017-ലെ ബ്രിട്ടീഷ് കോടതി വിധിയിൽ ഇടനിലക്കാരൻറെ പങ്കും ഇടപാടിനായി കമ്പനി കമ്മിഷൻ നൽകിയതും കണ്ടെത്തിയിരുന്നു.
2003-നും 2012-നും ഇടയിലാണ് അഴിമതി നടന്നത്. 24 വിമാനങ്ങൾ വാങ്ങാൻ പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തുകയും ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.
സംഭവത്തിൽ ലണ്ടനിലും അന്വേഷണം നടന്നിരുന്നു.