കൊച്ചി: സംസ്ഥാനത്ത് സിമന്‍റ് വില ഉയരുന്നു. രണ്ടാഴ്ചയ്ക്കിടെ 60 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതാണ് സിമന്‍റ് വില വര്‍ധിക്കാന്‍ കാരണം. 390 രൂപയായിരുന്ന ഒരു ചാക്ക് സിമന്‍റിന് ഇപ്പോള്‍ 450 മുതല്‍ 456 രൂപ വരെയാണ്. വില ഇനിയും ഉയരാനാണു സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കോവിഡിനു പിന്നാലെ സജീവമായി വന്ന നിര്‍മാണ മേഖല ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
സിമന്‍റിനു പുറമേ ക്വാറി ഉത്പന്നങ്ങള്‍ക്കും വില കൂടി. കോവിഡിനു മുമ്പ് ക്യുബിക് അടിക്ക് 28 മുതല്‍ 32 രൂപ വരെ വിലയുണ്ടായിരുന്ന ക്വാറി ഉത്പന്നങ്ങള്‍ക്കു നിലവില്‍ 38 മുതല്‍ 46 രൂപ വരെയാണ് . സംസ്ഥാനത്തെ നല്ലൊരു ശതമാനം ക്വാറികളും അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലാണിത്.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കു സംസ്ഥാനത്തു പ്രവര്‍ത്തനാനുമതി നല്‍കി വിലക്കയറ്റം തടയണമെന്നാണു കച്ചവടക്കാരുടെ ആവശ്യം. ഒപ്പം സിമന്‍റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് ഏകീകൃത വില നിശ്ചയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സിമന്‍റ് വില ഉയര്‍ന്നതോടെ വീട് നിര്‍മാണത്തിന് ഉള്‍പ്പെടെ ചെലവേറും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിലവര്‍ധന നിര്‍മാണമേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ലൈഫ് പദ്ധതിയിലുള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇതു തിരിച്ചടിയായേക്കും.