തൃശ്ശൂർ: നിർമാണത്തിന് പൂർണവിരാമംവന്ന കോവിഡുകാലത്തെ അതേ നിലയിലേക്കെത്തി സിമന്റ് വില. ഒരുമാസം മുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോൾ 340. ഒന്നാംനിര സിമന്റിന്റെ െമാത്തവിതരണവിലയാണിത്. ചില്ലറവിൽപ്പന വിപണിയിൽ അഞ്ചുമുതൽ പത്തുവരെ കൂടും.
ലൈഫ് ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ നിർമാണം സാമ്പത്തിക പ്രതിസന്ധിെയത്തുടർന്ന് നിലച്ചതും സ്വകാര്യ നിർമാണമേഖലയിലെ മാന്ദ്യവുമാണ് കാരണം. കരാറുകാരുടെ മെല്ലെപ്പോക്കും ഒരു വിഷയമാണ്. രണ്ടുവർഷത്തിനിടെ വില ചാക്കിന് 460-ന് മുകളിലെത്തിയിരുന്നു.
പുതിയ കമ്പനികളുടെ വരവും അമിതമായ ഉദ്പാദനവുമാണ് വിലയിടിവിന് കാരണമായത്. അധികകാലം സൂക്ഷിച്ചുവെക്കാനാകില്ല എന്നതിനാൽ ആനുകൂല്യം പരമാവധി നൽകി ഉത്പന്നം വിറ്റഴിക്കുകയാണ് നിർമാതാക്കൾ.
എന്നാൽ ചില്ലറവിൽപ്പനക്കാർ വില 400-ന് മുകളിൽ കാണിച്ചാണ് വിൽക്കുന്നത്. അധികമായി നൽകുന്ന ഇളവ് തുക കമ്പനി രണ്ടുമാസം കഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്.
തുക തിരിച്ചുകിട്ടാൻ അത്രയും കാത്തിരിക്കാൻ പറ്റാത്ത ചെറുകിടവ്യപാരികൾക്കിത് പ്രശ്നമാവുന്നുണ്ട്.
25 ചാക്കിൽ കൂടുതൽ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് സിമന്റ് എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഇത് ചെറുകിട വ്യാപാരികളെ ബാധിച്ചുതുടങ്ങി.
പലരും പൂട്ടിപ്പോകുകയാണ്. മാർച്ചുവരെ വില ഇനിയും കുറയുമെന്ന സൂചനയാണ് കമ്പനികൾ നൽകുന്നത്.